കോട്ടയം: കോട്ടയം വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. പരിശോധനയില്‍ വസ്തു ഡിറ്റണേറ്ററാണെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ ഒമ്പതിനാണ് ചോറ്റുപാത്രത്തിനുള്ളില്‍ പൈപ്പും ടൈമറും വയറുകളും ഘടിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു കണ്ടെത്തിയത്. ടൈമറില്‍ വയറുകള്‍ തെറ്റായി ഘടിപ്പിച്ചതിനാലാണ് സ്ഫോടനം നടക്കാതിരുന്നതെന്നാണ് ബോംബ് സ്ക്വാഡ് വിദഗ്ദ്ധര്‍ കണ്ടെത്തിയത്. മാരകമായ പ്രഹരം ഏല്‍പ്പിക്കാന്‍ ശക്തിയുള്ള അത്യുഗ്ര ശേഷിയുള്ള സ്ഫോടക വസ്തുവാണ് നിര്‍മ്മാണത്തിലെ പിഴവുമൂലം പൊട്ടിത്തെറിക്കാതെ പോയത്. ഇതുമൂലം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം തോന്നല്ലൂര്‍ ഭാഗത്ത് റെയില്‍വേ ട്രാക്കിലെ സിഗ്നല്‍ സംവിധാനം നിയന്ത്രിക്കുന്ന ബോക്സിന്റെ ഇടയിലാണ് സ്ഫോടക വസ്തു അടങ്ങിയ ചോറ്റുപാത്രം വച്ചിരുന്നത്. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട മൂവാറ്റുപുഴയാറിന് കുറുകെ റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാരാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ഇവര്‍ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ട്രാക്കില്‍ കണ്ടത് അത്യുഗ്രശേഷിയുള്ള ഡിറ്റണേറ്റര്‍ ആണെന്ന് സ്ഥിരീകരിച്ചത് കോട്ടയത്തുനിന്നും എത്തിയ ബോംബ് സ്ക്വാഡിന്റെ വിശദമായ പരിശോധനയിലായിരുന്നു. സ്ഫോടക വസ്തു നിര്വ്വീര്യമാക്കിയതിന് ശേഷം പൊട്ടിച്ചു കളയാനുള്ള ശ്രമത്തില്‍ ഒരെണ്ണം പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിഞ്ഞുമാറിയത്. ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് സ്ഫോടനം നടന്നിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. മൂവാറ്റുപുഴയാറിന് സമീപമാണ് വസ്തു കണ്ടെത്തിയത്. ഇതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ട്രാക്കില്‍ ഡിറ്റണേറ്റര്‍ കണ്ട സംഭവത്തില്‍ എന്‍.ഐ.എ പരിശോധന നടത്തി.
സംഭവം അറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് ഇവിടെ ഓടി എത്തിയത്. രാവിലെ മുതല്‍ അറബിയിലെഴുതിയ സ്റ്റിക്കര്‍ പതിച്ച ഒരു ഇന്നോവാ കാറില്‍ അപരിചിതരായ നാലോളം ചെറുപ്പക്കാര്‍ ഈ ഭാഗത്ത് സംശയാസ്പദമായ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഫോടകവസ്തു വച്ചിരുന്ന ചോറ്റുപാത്രത്തില്‍ വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് എറണാകുളം ഇടയ്ക്കാട്ട്വയല് സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
ബോംബ്ഭീഷണിയെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ പിടിച്ചിട്ടു. പന്ത്രണ്ട് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ പോലീസ് ചോദ്യം ചെയ്തു. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ പോലീസ് മേധാവി സി.രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: