കുമളി: കാലംതെറ്റി വന്ന കാലവര്‍ഷം ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി അതിശക്തമായ മഴയാണുണ്ടായത്. ഇതേ തുടര്‍ന്ന് പെരിയാര്‍ വനമേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്.
ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 114.40 അടിയില്‍ നിന്ന് ഇന്നലെ 115.30 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ അറുനൂറ് ഘനഅടി ആയിരുന്നത് ആയിരത്തി ഇരുനൂറ്റി പതിമൂന്ന് ഘനഅടിയായി.
നൂറ്റിഅന്പത്തിരണ്ടടി വെള്ളം സംഭരണശേഷിയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കാലപ്പഴക്കം മൂലം അപകടഭീഷണി നേരിട്ടതിനാല്‍ നൂറ്റിമുപ്പത്തിയാറ് അടി വെള്ളമാണ് സംഭരിക്കുന്നതിന് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇവിടെ ആയിരത്തി എഴുനൂറ്റി എണ്‍പത്തി ഒന്ന് മില്യണ്ഘനഅടി വെള്ളം മൊത്തം സംഭരിക്കപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാറില്‍ നാല്‍പ്പത്തിയെട്ടും തേക്കടിയില്‍ മുപ്പത്തിയൊന്ന് ദശാംശം എട്ട് മില്ലീമീറ്റര്‍ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: