കൊച്ചി: കഥാശില്പ്പത്തിന്റെ കാര്യത്തില്‍ മലയാളത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തെ മികച്ച രചനകളിലെ ആദ്യ പത്തെണ്ണത്തില്‍ ഒന്ന് സി.അയ്യപ്പന്റേതാണെന്ന് ഡോ.വി.സി.ഹാരിസ് അഭിപ്രായപ്പെട്ടു. എന്നാല്‍ നിരൂപകന്മാര് അവഗണിച്ചത് മലയാള ഭാഷയ്ക്ക് അദ്ദേഹത്തെ നഷ്ടമാക്കി. മഹാരാജാസില്‍ ഒപ്പം ജോലിചെയ്ത നിരൂപകശ്രേഷ്ഠന്മാര് പോലും മഹാനായ ആ കഥാകാരനെ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ സി.അയ്യപ്പന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹാരീസ്.
റിയലിസത്തിന്റെ അതിഭാവുകത്വം ഉപേക്ഷിച്ച് കുറെക്കൂടി സൂക്ഷ്മതലത്തിലും വൈരുധ്യത്തിലും മുന്നോട്ടുപോകുന്നതാണ് അയ്യപ്പന്റെ രചനാരീതി. അയ്യപ്പന്റെ കഥകളില്‍ നമ്മളുണ്ടോ ഇല്ലയോ എന്നത് അറിയാന്‍ 80-ന് മുമ്പെഴുതിയ പ്രേതഭാഷണം എന്ന കഥ വായിച്ചാല്‍ മതി. സ്വത്വം തിരിച്ചറിഞ്ഞ് ഭാഷാഭാവം നല്കിയതായിരുന്നു ഈ കഥ. നിലവിലുള്ള ഒളിച്ചെഴുത്ത് അയ്യപ്പന്റെ രചനകളില്‍ നിന്ന് ഒരു പടി താഴെയാണ് നില്‍ക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
രചനഭാവുകത്വത്തില് നിന്ന് വ്യത്യസ്തമായി അയ്യപ്പന് വേറിട്ടുനിന്നു. കീഴാള സമൂഹത്തിന്റെ കഥയുമായി ഏറെ പേര് കടന്നുപോയെങ്കിലും അയ്യപ്പനോളമെത്തിയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.കെ. കൊച്ച് അഭിപ്രായപ്പെട്ടു. അനുഭവം ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരില്‍ നിന്ന് നിരൂപണം സാധ്യമാക്കിയതാണ് അയ്യപ്പന്റെ രചനാവിശേഷം. അതാണ് എന്‍.വി.കൃഷ്ണയ്യരുടെ കാലത്ത് പ്രേതഭാഷണം അച്ചടിച്ചുവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എല്‍. മോഹനവര്‍മ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ആര്.ഓമനക്കുട്ടന്, സാഹിത്യഅക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന്, സതീഷ് ചേലാട്ട്, വി.എം. ഉണ്ണി, രേഖ രാജ് എന്നിവര്‍ പ്രസംഗിച്ചു. സി.അയ്യപ്പന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കഥാരചന മല്‍സരത്തില്‍ കോളേജ് തലത്തില്‍ സമ്മാനാര്‍ഹരായ മഹേഷ്ഹരി, മനോജ് മനോഹരന് എന്നിവരും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ കെ.അമൃതയും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ടി.കെ.സി.വടുതല ഫൗണ്ടേഷന്, ഹാര്‍ട്ട്ലൈറ്റ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയാണ് അനുസ്മരണം സംഘടിപ്പിച്ചത്. കെ.എം. ശരത്ചന്ദ്രന് സ്വാഗതവും ടി.സി.ശ്രീകണ്ഠന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: