പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയ്ക്ക് കൈമാറി. പാലക്കാട് പുതുശേരി വില്ലേജിലെ 230.10 ഏക്കര്‍ സ്ഥലമാണു കൈമാറിയത്. സര്‍ക്കാരിനു വേണ്ടി കളക്ടര്‍ അലി അസ്ഗര്‍ പാഷയാണു പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്കു രേഖകള്‍ കൈമാറിയത്.
550 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ അലുമിനിയം കോച്ച് ഫാക്റ്ററിയാണിത്. ഫാക്റ്ററിക്കായി 2309 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. കഞ്ചിക്കോട്ടെ ഫാക്ടറിയില്‍ രണ്ടുവര്‍ഷത്തിനകം കോച്ചുകള്‍ നിര്‍മിച്ച് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തെ നാലാമത്തെ കോച്ച് ഫാക്റ്ററിയാണു കഞ്ചിക്കോട് സ്ഥാപിക്കുന്നത്.
നിലവില്‍ കപൂര്‍ത്തലയിലെ ആര്‍സിഎഫ്, ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലാണ് കോച്ചുകള്‍ നിര്‍മിക്കുന്നത്. റായ്ബറേലിയിലെ ഫാക്ടറി നിര്‍മ്മാണഘട്ടത്തിലാണ്. പാലക്കാട് റെയില്‍വെ ഡിവിഷന് വെട്ടിമുറിച്ച് സേലം ഡിവിഷന് രൂപവത്കരിച്ചതിന് പകരമായാണ് കേരളത്തിന് 2008-09 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വെ കോച്ച് ഫാക്ടറി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: