കൊച്ചി: തടിയന്റവിട നസീറിന്റെ കൂട്ടാളികളായ മൂന്ന് മുസ്ലീം തീവ്രവാദികളെ പെരുമ്പാവൂരില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തു. നസീറിന്റെ ഉറ്റ അനുചരന് കണ്ണൂര്‍, താഴകത്ത് അബ്ദുള്‍ ഹാലിം (32), പൊന്നാനി പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കല്‍ ഷംനാദ് (24), പെരുമ്പാവൂര്‍ വെങ്ങോല പുത്തന്‍പുരയില്‍ അനസ് (28) എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ ബിജു.കെ.സ്റ്റീഫന്‍, കെ.ജെ.പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് പെരുമ്പാവൂരിലെ റോയല്‍ ഹോട്ടലില്‍നിന്നും അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ കൊലപാതക ക്വട്ടേഷനുമായി എത്തിയതാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, കളമശ്ശേരി ബസ് കത്തിക്കല്‍, എറണാകുളം കളക്ട്രേറ്റ് സ്ഫോടനം, ആസാദ്, വിനോദ് വധക്കേസുകള്‍, കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി കവര്‍ച്ച എന്നീ കേസുകളിലെ പ്രതിയായ ഹാലിം കണ്ണൂര്‍ ടൗണില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണപ്പണിക്കാരെയും കച്ചവടക്കാരെയും ആക്രമിച്ച് 24 ലക്ഷം രൂപയോളം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്നു. ഇന്നലെ ഉച്ചയോടെ പെരുമ്പാവൂര്‍ നഗരത്തിലെ റോയല്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇവരെ 12 അംഗ പ്രത്യേക അന്വേഷണസംഘം തോക്ക് ചൂണ്ടിയാണ് പിടികൂടിയത്. വല്ലം സ്വദേശി അബുവിന്റെ ആവശ്യപ്രകാരം മലയാറ്റൂര്‍ സ്വദേശി രതീഷിനെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ഇവര്‍ പെരുമ്പാവൂരില്‍ എത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് ക്വട്ടേഷന്‍ നിശ്ചയിച്ചിട്ടുള്ളത്. പുക്കടശ്ശേരി റഹിം വധശ്രമക്കേസ്, കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് എന്നിവയിലെ പ്രധാന പ്രതിയായ അനസാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. പെരുമ്പാവൂര്‍ കോടതിയില്‍ കേസുള്ള രതീഷിനെ കോടതി വളപ്പില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുന്നതിനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് അനസിന്റെ നിര്‍ദ്ദേശപ്രകാരം പദ്ധതി മാറ്റുകയായിരുന്നു. കൊലപാതകത്തിന്റെ പദ്ധതി തയ്യാറാക്കാനും, ഉപയോഗിക്കേണ്ട വാഹനം അബുവില്‍നിന്നും ഏറ്റുവാങ്ങുന്നതിനുമാണ് സംഘം പെരുമ്പാവൂരില്‍ തമ്പടിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പെരുമ്പാവൂര്‍ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: