മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായ പത്ത് ലഷ്കര്‍ ഭീകരരെ പാക് ഫെഡറല്‍ അന്വേഷണ ഏജന്‍സി അറസ്റ്റ്ചെയ്തത് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ജുണ്ടാലാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരേട് പറഞ്ഞത്.
അമേരിക്ക ഉള്‍പ്പെടെയുള്ള ആന്താരാഷ്ട്ര ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാക് അന്വേഷണ ഏജന്‍സി ഭീകരരെ അറസ്റ്റ് ചെയ്തതെന്നും റെയ്ഡിനെത്തുടര്‍ന്ന് പരിശീലന ക്യാമ്പുകളില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍ പാക്ക് സൈന്യം നിര്‍ദ്ദേശം നല്‍കിയതായും ജുണ്ടാല്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സത്യസന്ധമായ നടപടിയെന്നപോലെ ലഷ്കര്‍ ഭീകരരെ അറസറ്റ് ചെയ്തതെന്നും ജുണ്ടാല്‍ പറഞ്ഞു.
അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന പത്ത് പേര്‍ക്കും ആഡംബര സൗകര്യങ്ങളാണ് ഒരുക്കി ക്കൊടുത്തതെന്നും ,പത്ത്പേരേയും ഉടന്‍ തന്നെ വിട്ടയച്ചുവെന്നും ജുണ്ടാല്‍ പറഞ്ഞു. 2008 ഡിസംബര്‍ ആദ്യ ആഴ്ച്ചയില്‍ പാക് സൈനികോദ്യോഗസ്ഥന് ലഷ്കറിന്റെ രണ്ടാമത്തെ നേതാവ് യൂസഫ് മുസാമിലുമായി ബന്ധപ്പെട്ടിരുന്നുവെന്നും പരിശീലന ക്യാമ്പുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നുവെന്ന് ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജുണ്ടാലിന്റെ വെളിപ്പെടുത്തല്‍ പാക് സര്‍ക്കാരിന് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ് . മുംബൈ ആക്രമണത്തില്‍ പാക്ക് സര്‍ക്കാരിന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാദം പാക്സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ആക്രമണം ആസൂത്രണം ചെയ്തതില്‍ പാക്് സൈനികോദ്യോഗസ്ഥരായ മേജര്‍ ഇഖ്ബാല്‍,കേണല്‍ ഷാ എന്നിവര്‍ക്ക് വലിയ പങ്കുണ്ടെന്ന് നേരത്തെ ജുണ്ടാല്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെ ലഷ്കര്‍ ഭീകരരായ നാല് പേരുടെ പേര് വിവരങ്ങളും ജുണ്ടാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേര് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ളവരും ഒരാള്‍ ജമ്മുവില്‍ നിന്നുമാണെന്ന് ജുണ്ടാല്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ സ്ഥലം എവിടെയാണെന്നറിയില്ലെന്നും ജുണ്ടാല്‍ പറഞ്ഞു. അതേസമയം,ഇവര്‍ നാല് പേരും മുംബൈ ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അബു ഷെര്‍ജില്‍,അബു ജരാര്‍,അബു മുസാബ്,അബു ജെയ്ദ് എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള നാല് ലഷ്കര്‍ ഭീകരര്‍.ബിഡില്‍ നിന്നുള്ള രണ്ട് ലഷ്കര്‍ ഭീകരരെക്കുറിച്ച് ജുണ്ടാലിന് നേരത്തെ അറിയില്ലായിരുന്നുവെന്നും സംഘടനയില്‍ വന്നതിനുശേഷമാണ് ഇവരെക്കുറിച്ച് അറിഞ്ഞതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാക്കിസ്ഥാനില്‍ ലഷ്കറിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും ആക്രമണരീതിയെക്കുറിച്ചും ജുണ്ടാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: