പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സെപ്തംബര്‍ 8ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇക്കുറി 49 പള്ളിയോടങ്ങളാണ് അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നത്. 501 പറ അരിയാണ് ഈ മഹാസദ്യയ്ക്ക് ആവശ്യമായി വരുന്നത്. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ഉമാശങ്കറാണ് ഇക്കുറിയും അരി വഴിപാടായി സമര്‍പ്പിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷങ്ങളിലും ഇദ്ദേഹത്തിന്റെ വഴിപാടായി ആണ് സമര്‍പ്പിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തേക്ക് കൂടി ഇദ്ദേഹം അരി വഴിപാടായി സമര്‍പ്പിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്.
അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പാചകം ചെയ്യുന്നതിനാവശ്യമായ 20 ടണ്‍ വിറക് ആറന്മുളയില് എത്തിച്ചു. 20ലധികം തൊഴിലാളികളുടെ 4 ദിവസത്തെ പരിശ്രമഫലമായാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കീറി അടുക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യയുടെ പാചകം ഇക്കുറി മനോജ് മാധവശ്ശേരിയുടെ നേതൃത്വത്തിലുള്ള ചോതി കേറ്റേഴ്സിനാണ്. കഴിഞ്ഞ ദിവസം ഇതിനായി ലഭിച്ച ക്വട്ടേഷനുകള്‍ പരിശോധിച്ചാണ് വള്ളസദ്യ നിര്‍വ്വഹണ സമിതി മനോജ് മാധവശ്ശേരിയെ ഏല്‍പ്പിച്ചത്. വഴിപാട് വള്ളസദ്യകളുടെ നടത്തിപ്പില്‍ പള്ളിയോട സേവാസംഘത്തിന്റെ അംഗീകൃത കരാറുകാരില്‍ ഒരാളായ മനോജ് മാധവശ്ശേരില്‍ ഇതിനു മുമ്പ് അഞ്ചു വര്‍ഷം തുടര്‍ച്ചയായി അഷ്ടമിരോഹിണി വള്ളസദ്യയുടെ പാചകം നടത്തിയിരുന്നു. മഹാസദ്യയുടെ പാചകം ആരംഭിക്കുന്നത് 3 ദിവസം മുമ്പാണ്. 400ല്‍പരം തൊഴിലാളികളാണ് ഇതില്‍ ഭാഗഭാഗാക്കുന്നത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ ഈ സദ്യയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍പ്പദോഷ പരിഹാരത്തിനും സന്താനലബ്ദിക്കും ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനുമായാണ് വള്ളസദ്യകള്‍ ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്നത്.
7001 രൂപ അടച്ചാല്‍ ഭക്തജനങ്ങള്‍ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടത്താം. കൂടാതെ 5001, 1001, 500 രൂപ നിരക്കിലുള്ള സംഭാവന കൂപ്പണ്‍ ലഭ്യമാണ്. കൂപ്പണുകള്‍ പാഞ്ചജന്യം ഓഡിറ്റോറിയത്തിലും ദേവസ്വം ഓഫീസിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2212170, 9995866432 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂപ്പണുകള്‍ തപാല്‍ മുഖേനയും ലഭിക്കും. ഇതിനായി സെക്രട്ടറി, പള്ളിയോട സേവാസംഘം, എന്നപേരില്‍ നിശ്ചിത തുകയ്ക്കുള്ള ക്രോസ് ചെയ്ത ഡി.ഡി/ചെക്ക്/മണിയോര്‍ഡര്‍ മുതലായവ സെക്രട്ടറി, പള്ളിയോട സേവാസംഘം, പാഞ്ചജന്യം, ആറന്മുള പി.ഒ., പിന്-689533 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ മതിയാകും. ലഭിക്കുന്ന മുറയ്ക്ക് കൂപ്പണുകള്‍ രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ വഴിപാടുകാരന് അയച്ചു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: