ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം ധനകാര്യമന്ത്രിയായും ഊര്‍ജമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്.
രാവിലെ ആഭ്യന്തരമന്ത്രാലയം ഓഫീസിലെത്തിയ ശേഷമാണ് ചിദംബരം ധനകാര്യമന്ത്രാലയത്തില്‍ എത്തിയത്. നേരത്തെ ധനമന്ത്രിയായിരുന്ന ചിദംബരം മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ശിവരാജ് പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റത്. നാല് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും ധനമന്ത്രിയായി എത്തുന്നത്.
കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പേരുകേട്ട ചിദംബരത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. നാണയപ്പെരുപ്പവും രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥയുമാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് ഷിന്‍ഡെ ചുമതലയേറ്റത്.
രാജ്യത്തെ നിലവിലെ സ്ഥിതിയെക്കുറിച്ച് ബോധ്യമുണ്ടെന്നും സംസ്ഥാനങ്ങളുമായി ഊഷ്മളമായ ബന്ധം പാലിക്കുമെന്നും ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് ഷിന്‍ഡെ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെന്നതിലുപരി ഇന്ത്യക്കാരെന്ന നിലയില്‍ വിഷമകരമായ സാഹചര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ദളിതരെ ഒരിക്കലും മറന്നിട്ടില്ലെന്നും എന്നാല്‍ ഒരു ദളിതനെന്നതിലുപരി രാജ്യത്തെ ഒരു പൗരനെന്ന നിലയിലാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും ഷിന്‍ഡെ പറഞ്ഞു. ആഭ്യന്തരവകുപ്പ് ആപല്‍ക്കരമായ മന്ത്രാലയമാണെന്ന് പറഞ്ഞ ഷിന്‍ഡെ ഒരു മുന്‍ പോലീസ് ഓഫീസറെന്ന നിലയിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: