ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ കുട്ടികളെ സന്ദേശവാഹകരായും വിവരങ്ങള്‍ ചോര്‍ത്തിയെ ടുക്കാനായും ഉപയോഗിക്കുന്നുണ്ടെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ (എച്ച്‌ആര്‍ഡബ്ല്യു)ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു.
മാവോയിസ്റ്റുകള്‍ കുട്ടികളെ ഇപ്രകാരം ഉപയോഗിക്കുന്നതിനെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് തങ്ങള്‍ വിദ്യാഭ്യാസം നല്‍കുകയാണെന്നാണ് മാവോയിസ്റ്റുകള്‍ പറയുന്നതെങ്കിലും പതിനാറ് വയസ്സിനുശേഷം അവരെ സായുധ പോരാട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകളെന്നും മീനാക്ഷി വ്യക്തമാക്കി.
കുട്ടികളെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും സന്ദേശങ്ങള്‍ കൈമാറാനും പിന്നീട് യോദ്ധാക്കളായും ഉപയോഗിക്കുന്നതായാണ് കരുതുന്നതെന്നും ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു.
നക്സല്‍ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി സഞ്ചരിച്ച് തദ്ദേശീയരുമായും അഭിഭാഷകരുമായും മാധ്യമപ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയതില്‍നിന്നും പ്രസ്തുത ദേശങ്ങളിലെ കുട്ടികളുടെ സ്ഥിതി ഗൗരവകരമായി പരിഗണിക്കേണ്ടതുണ്ടെന്നാണ് വ്യക്തമായതെന്നും മീനാക്ഷി ഗാംഗുലി പറഞ്ഞു.
കുട്ടികളെ ഉപയോഗിക്കുക മാത്രമല്ല, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുമുണ്ടെന്നും ഇത് വളരെ ഗൗരവമായി കാണണമെന്നും ഗാംഗുലി പറഞ്ഞു. എന്നാല്‍ 16 വയസ്സിനുശേഷമാണ് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് മാവോയിസ്റ്റുകളുടെ ഒരു അവകാശവാദം.
കുട്ടികള്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ പോരാട്ടത്തില്‍ അവര്‍ പങ്കെടുക്കുകയും ചെയ്യുന്നുവെന്നുമാണ് മാവോയിസ്റ്റുകളുടെ മറ്റൊരു അവകാശവാദം. മീനാക്ഷി ഗാംഗുലിയുടെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.
ഓരോ ദിവസവും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍ വര്‍ധിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: