നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ മണ്ണില്‍ കയറി തെമ്മാടിത്തം കാട്ടിയ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച നമ്മുടെ സൈന്യത്തിന്റെ ധീരോദാത്തമായ പോരാട്ട വീര്യത്തിന്റെ സ്മരണ ദിനമാണിന്ന്. കാര്‍ഗില്‍ വിജയദിനം. പന്തീരാണ്ട് പിന്നിട്ടെങ്കിലും ഇന്നും പാക്കിസ്ഥാന്റേയും ചൈനയുടേയുമെല്ലാം ഭീഷണി അകന്ന സാഹചര്യമല്ല നിലനില്‍ക്കുന്നത്. രാജ്യത്തിന് വെളിയില്‍നിന്ന് മാത്രമല്ല അകത്തുനിന്നുപോലും ഭീഷണി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെയാണ് കാര്‍ഗില്‍ വിജയദിനം അഖിലഭാരതീയ പൂര്‍വസൈനിക സേവാ പരിഷത്ത് ‘ദേശരക്ഷാ ദിവസമായി’ ആചരിക്കുന്നത്.
ഇതോടനുബന്ധിച്ച് രാജ്യമെമ്പാടും വിവിധ പരിപാടികള്‍ പരിഷത്ത് നടത്തുകയാണ്. കേരളത്തിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്നുണ്ട്.
കാശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ ശിരസ്സാണ്. സത്യവുമതാണ്. കാശ്മീരിനെക്കുറിച്ച് പറയാറുണ്ട്. വല്ലാത്തൊരു തലവേദനയാണെന്ന്. വ്യക്തികള്‍ക്ക് തലവേദന വരാറുണ്ട്. എന്നുകരുതി ആരും തലവെട്ടിമാറ്റാറില്ല. അതുപോലെയാണ് കാശ്മീര്‍ കാര്യവും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചികിത്സ വേണം. ഫലപ്രദമായ ചികിത്സ കൂടിയേതീരു. പാകിസ്ഥാന്, വൈറസാണ് രോഗം വരുത്തുന്നതെന്നതില് സംശയമില്ല. പാക്കധീന കാശ്മീര്‍ കേന്ദ്രീകരിച്ച് തീവ്രവാദപരിശീലനം നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിടെ പരിശീലിപ്പിക്കുന്ന ഭീകരരെ അതിര്‍ത്തികടത്തിവിട്ട് നടത്തുന്ന ആസൂത്രിത നീക്കമാണ് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്നത്. നല്ല അയല്ക്കാരനാകണമെന്ന ആഗ്രഹപ്രകടനം നടത്തുകയും അതിനായി വട്ടമേശക്കരികിലിരിക്കുകയും ചെയ്യാറുണ്ട് പാകിസ്ഥാന്. ഊരിയ കത്തി പിന്നാമ്പുറം പിടിച്ചാണ് അവര്‍ ചര്ച്ചക്കെത്തുന്നതെന്നാണ് നമ്മുടെ അനുഭവം. കാര്‍ഗില്‍ കയ്യേറ്റത്തിന് പച്ചക്കൊടി കാട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവര്‍ ഇന്ത്യാഗവണ്മെന്റുമായി സൗഹൃദ സംഭാഷണത്തിനെത്തിയതെന്ന് ബോധ്യപ്പെട്ടതാണ്. എന്നാല്‍ ഏത് സാഹചര്യങ്ങളെയും വിജയകരമായി നേരിടാന്‍ സജ്ജരാണ് നമ്മുടെ സൈനികരെന്നതിന്റെ ഒന്നാന്തരം തെളിവാണ് കാര്‍ഗില്‍ യുദ്ധം.
കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് 1999 മെയ് മുതല്‍ ജൂലൈ വരെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സായുധപോരാട്ടം നടന്നത്. പാക്കിസ്ഥാന് ആദ്യം യുദ്ധം കശ്മീര്‍ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാക്കിസ്ഥാന് പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാക്കിസ്ഥാന്റെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മര്‍ദ്ദവും നിയന്ത്രണരേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന് പാക്കിസ്ഥാനെ നിര്‍ബന്ധിതമാക്കി.
സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയര്‍ന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയര്‍ന്ന മലനിരകള്‍ പോരാട്ടത്തിനു ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങള്‍ക്കായി ഏറെ പണം ചിലവിടാന്‍ തുടങ്ങി, പാക്കിസ്ഥാനിലാകട്ടെ യുദ്ധം സര്‍ക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ഉണ്ടായ സിംലാ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഉദ്ദേശിച്ച് ഉണ്ടാക്കിയതാണ്. ഈ കരാര്‍ ആണ് ലൈന്‍ ഓഫ് കണ്ട്രോള് അഥവാ നിയന്ത്രണ രേഖ എന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ഇത് 1971 ഡിസംബര്‍ 17 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നാള് നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഇരു രാജ്യങ്ങളും കൈവശം വയ്ക്കാനും ഒരു അതിര്‍ത്തിരേഖക്ക് സമാനമായി പിന്നീട് രൂപപ്പെടുത്താനും കാരണമായിത്തീര്‍ന്നു. ഇരുരാജ്യങ്ങളും അന്നുമുതല്‍ ഈ രേഖയ്ക്കിരുവശവും സൈനികകേന്ദ്രങ്ങള്‍ നിര്‍മിക്കുകയും തങ്ങളുടെ പ്രദേശം എതിര്‍കക്ഷിക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തുവരുന്നു. 1990കള്‍ മുതല്‍ കാശ്മീര്‍ വിഘടനവാദികള്‍ ഈ രേഖക്കിപ്പുറത്തേക്ക് നുഴഞ്ഞു കയറാന്‍ തുടങ്ങുകയും ഇന്ത്യയുടെ അവിഭാജ്യഘടകമായ കാശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുകയും ചെയ്തുവന്നു. ഇത്തരം ഒളിപ്പോരാട്ടങ്ങളും അതുപോലെതന്നെ ഇരുരാജ്യങ്ങളും നടത്തിയ അണുപരീക്ഷണങ്ങളും 1998ഓടു കൂടി സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കെത്തിച്ചു. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇരു രാജ്യങ്ങളും 1999 ഫെബ്രുവരിയില്‍ ലാഹോര്‍ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടികള്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ അതേസമയം പാക്കിസ്ഥാന് കരസേന, പാകിസ്ഥാന് അര്‍ദ്ധസൈനിക വിഭാഗത്തെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യന്‍ ഭാഗത്തേക്ക് അയക്കുകയും ചെയ്തു. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങനെ ഇന്ത്യന്‍ പട്ടാളത്തെ സിയാച്ചിന്‍ പ്രദേശത്തു നിന്ന് പിന്‍വലിക്കുവാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീര്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിന് സമ്മതിപ്പിക്കാം എന്നും പാക്കിസ്ഥാന് കരുതി.
പ്രദേശത്തുണ്ടാകുന്ന ഏതൊരു പ്രശ്നവും കാശ്മീര്‍ പ്രശ്നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുമെന്നും, അങ്ങനെ വേഗത്തില്‍ പ്രശ്നപരിഹാരം സാധ്യമാകുമെന്നും അവര്‍ കരുതി. കൂടാതെ ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലെ വിമതര്‍ക്ക് ഉത്തേജനം പകരാനും ഇതുമൂലം സാധിക്കുമെന്ന് പാക്കിസ്ഥാന് കണക്കുകൂട്ടി.
നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യന്‍ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത്. കാര്‍ഗില്‍ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റര്‍, മുഷ്കോ താഴ്വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവല്‍ത്തുറകള്‍ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റര്‍ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റര്‍ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിര്‍ണായക സമയങ്ങളില്‍ അവിചാരിതങ്ങളായ ആക്രമണങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്ഥലമാണ് കാര്‍ഗില്‍. നുഴഞ്ഞുകയറ്റത്തിന് കാര്‍ഗില്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണമിതായിരുന്നു. ഉയരത്തില്‍ ഇരിക്കുന്ന ശത്രുവിനെ താഴെനിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാക്കിസ്ഥാനി പട്ടണമായ സ്കര്ദുവില്നിന്നും 173 കി.മീ. മാത്രമാണ് കാര്‍ഗിലിലേക്കുള്ള ദൂരം, ഇത് പോരാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും വെടിക്കോപ്പുകളും നല്കാന് സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാര്‍ഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാര്‍ഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.
1999ല്‍ പാക്കിസ്ഥാന് കാര്‍ഗില്‍ കാവല്‍ത്തുറകള്‍ പിടിച്ചെടുക്കാനും അങ്ങനെ പ്രദേശത്തിന്റെ നിയന്ത്രണം കൈയടക്കാനും തീരുമാനിച്ചു. സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ (അക്കാലത്ത് നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററി അര്‍ദ്ധസൈനിക വിഭാഗമായിരുന്നു) ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാന് കൂലിപ്പടയാളികളുടേയും പിന്തുണയോടെ പൂര്‍ണമായും ശൈത്യത്താല്‍ ഒഴിവാക്കിയിരുന്ന, ഇന്ത്യന്‍ പ്രദേശത്തിനു മേല്‍ക്കൈ നല്‍കിയിരുന്ന പട്ടാളത്തുറകള്‍ രഹസ്യമായി പിടിച്ചെടുക്കുകയും അവര്‍ അവരുടേതായ യുദ്ധസജ്ജീകരണങ്ങള്ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു.
നിയന്ത്രണരേഖക്ക് ദൂരെനിന്ന് ചെറിയ പീരങ്കികളാല്‍ അങ്ങോട്ടുമിങ്ങോട്ടും വെടിവക്കുക പതിവാണ്. ഈ സമയത്ത് പാക്കിസ്ഥാന് നിയന്ത്രിത കശ്മീരിലെ പട്ടാളക്കാര്‍ സാമാന്യം കനത്ത തോതില്‍ പീരങ്കി വെടിയുതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഇന്ത്യക്കാര്‍ക്ക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കാനായിരുന്നു. അതിനെയെല്ലാം അതിജീവിക്കാന്‍ നമ്മുടെ സൈന്യത്തിനായി. രാഷ്ട്രീയനേതൃത്വവും സൈന്യത്തിന് പൂര്‍ണ പിന്‍ബലം നല്കിയപ്പോള് വിജയം സുനിശ്ചിതവുമായി. കാര്ഗില്നിന്നും പാക്കിസ്ഥാന് പാഠം പഠിച്ചില്ലെന്നുണ്ടോ എന്ന സംശയം ഇപ്പോഴും ഉയരുകയാണ്.
കെ. സേതുമാധവന് (അഖിലഭാരതീയ പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: