പാലക്കാട് ജില്ലയില്‍ വടന്നൂര്‍ ഗ്രാമപഞ്ചാത്തിലാണ് പ്രസിദ്ധമായ പൊക്കുന്നി ശിവക്ഷേത്രം. പണ്ട് കൊല്ലങ്കോട് രാജാവിന്റേതായിരുന്നു ഈ മഹാക്ഷേത്രം. കൊല്ലങ്കോടിന്റെ പഴയപേര് വെങ്ങന്നാട് എന്നാണ്. അഞ്ചുദേശങ്ങള് ഉള്‍പ്പെടുന്ന വെങ്ങനാടിന്റെ അധിപനായിരുന്നു വെങ്ങനാട് നമ്പി അഥവാ കൊല്ലങ്കോട് രാജാവ്. ഈ പ്രദേശത്തെ അന്നത്തെ ആയിരത്തോളം വരുന്ന നായര്‍ കുടുംബങ്ങളുടെ നായകനുമായിരുന്നു. അദ്ദേഹം. യാഗകര്‍മ്മങ്ങള്‍ക്ക് വേണ്ട സോമലത, കരിങ്ങാലി, കൃഷ്ണാജീനം എന്നിവ കൊടുക്കുന്നതിനുള്ള അധികാരിയും നമ്പികളായിരുന്നു. കൊല്ലങ്കോട്ട് രാജാവിന്റെ പരദേവത കാച്ചാംകുറിച്ചി ദേവനായിരുന്നു. എന്നാല്‍ വടവന്നൂര്‍ തേവര് ഇഷ്ടദേവനുമായിരുന്നു. കാശ്യപക്ഷേത്രം എന്നറിയപ്പെടുന്ന കാച്ചാംകുറിച്ചിയില്‍ വന്ന് ഭജനമിരുന്ന് രോഗവിമുക്തി നേടിയ ധര്‍മ്മരാജാവിന്റെ പുത്രനായ ഹേമാംഗനായിരുന്നു വെങ്ങനാട് വംശസ്ഥാപകന്‍. ശിശുവായിരിക്കെ ഇക്ഷുമതി നദി കടക്കുമ്പോള്‍ നദിയില്‍ വീണ് കാണാതായ ഹേമാംഗനെ ഒരു കൊല്ലനാണത്രെ കണ്ടെത്തി രക്ഷിച്ച് വളര്‍ത്തിയത്. അതുകൊണ്ടാണ് അദ്ദേഹം ഈ സ്ഥലത്തിന് കൊല്ലങ്കോട് എന്ന പേരു നല്‍കിയതെന്നും, അയസ്കാരപുരം എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. പരശുരാമനാണ് ഈ യുവാവിനെ വേങ്ങനാടിന്റെ അധിപനായി വാഴിച്ചതെന്നും ഐതിഹ്യം.
പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റിയെട്ട് ശിവാലയങ്ങളില്‍ ഒന്നാണിത്. കുളത്തിലാണ് ക്ഷേത്രം. ഏതാണ്ട് ഒന്നര ഏക്കറോളം വരുന്ന കുളത്തിലെ ക്ഷേത്രവും ക്ഷേത്രദര്‍ശനവും ആരെയും അത്ഭുതപ്പെടുത്തും. പ്രധാനമൂര്‍ത്തി ശിവന്. രൂപമില്ലാത്ത ശിലയില്‍ ഭഗവത്സാന്നിധ്യം ദര്‍ശിക്കാന്‍ ഭക്തജനങ്ങളുടെ തിരക്കാണ്. സാക്ഷാല്‍ പരമശിവന് സ്വയംഭൂവായി കുളത്തില്‍ പൊന്തിവന്നുവെന്ന് പറയപ്പെടുന്നു. സ്വയംഭൂവായ മഹാദേവന് രൗദ്രഭാവം. ഈ ഭാവത്തിലായതുകൊണ്ടത്രേ ജലത്തില്‍ അധിവസിക്കുന്നത്. ജലാധിവാസിയായ, മൃത്യുഞ്ജയനായ ദേവനെ പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘായുസ്സ് നേടാനാവുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. കൂടാതെ അകാലമൃത്യുവില്‍ നിന്നും രക്ഷനേടാനാകുമെന്നും കരുതുന്നു. പരശുരാമന് വെട്ടിമുറിച്ചുണ്ടാക്കിയ പാലക്കാട് ചുരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പരശുരാമനെ അനുഗ്രഹിക്കാന്‍ ശിവന് ജലത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണെന്നും ഐതിഹ്യമുണ്ട്.
പ്രതിഷ്ഠാദിനം മീനമാസത്തിലെ അശ്വതിനാളാണ്. വര്‍ഷന്തോറും ഈ ദിനം ആഘോഷപൂര്‍വ്വം ആചരിച്ചുവരുന്നു. എന്നാല്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോഴാണ് പ്രതിഷ്ഠാദിനം ഉത്സവമായി കൊണ്ടാടുന്നത്. കാലയളവ് നോക്കിയാല്‍ കുംഭമേള പോലെ.
കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായി കല്ലുവച്ചിരിക്കുന്നു. ഗണപതിയും നാഗരാജാവുമാണ് ഉപദേവതകള്‍. തിങ്കളാഴ്ച ഇവിടെ പ്രധാനം. അന്ന് അടിവച്ച് പ്രദക്ഷിണം നടത്താന്‍ എത്തുന്ന കന്യകമാര്‍ അവനധിയാണ്. പ്രദക്ഷിണത്തിനുശേഷം സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ അടുത്ത ഒരുവര്‍ഷത്തിനകം മംഗല്യഭാഗ്യം ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: