1955 ജൂലൈ 23 ന് മധ്യപ്രദേശിലെ ഭോപ്പാലില്‍വെച്ച് ബിഎംഎസ് രൂപീകരിക്കപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ സൂര്യതേജസായ സ്വര്‍ഗീയ ലോകമാന്യ ബാലഗംഗാധര തിലകിന്റെ ജയന്തിദിനമാണ് ജൂലൈ 23. അതുല്യ സംഘാടകനും ഉജ്ജ്വല വാഗ്മിയും പ്രഗല്ഭനായ എഴുത്തുകാരനും ചിന്തകനുമായ ദത്തോപാന്ത് ഠേംഗ്ഡിജിയാണ് ബിഎംഎസ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് പുതിയൊരു ദിശാബോധം നല്‍കിക്കൊണ്ടാണ് ബിഎംഎസിന്റെ രംഗപ്രവേശം.
ബിഎംഎസിന്റെ സുപ്രധാനമായ മുദ്രാവാക്യം “ദേശീയബോധമുള്ള തൊഴിലാളി, തൊഴിലാളിവല്‍കൃത വ്യവസായം വ്യവസായവല്‍കൃത രാഷ്ട്രം’ എന്നിവയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടങ്ങള്‍ നല്‍കുന്നതോടൊപ്പം, തൊഴിലാളികളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള തൊഴിലാളി സംഘടനയാണ് ബിഎംഎസ്. ത്രികാലജ്ഞാനിയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ചിന്തകളും വീക്ഷണങ്ങളും ഒരു യഥാര്‍ത്ഥ തൊഴിലാളി സംഘടനയുടെ വ്യാപനത്തിന് ശക്തി കൂട്ടി.ബിഎംഎസ് രൂപീകരിച്ചതിനുശേഷവും ഭോപ്പാലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദത്തോപാന്ത് ഠേംഗ്ഡിജി ബിഎംഎസിന്റെ രൂപീകരണ സാഹചര്യങ്ങളും ബിഎംഎസ് ആശയങ്ങളും നയപരിപാടികളും വ്യക്തമായി പ്രതിപാദിക്കുകയുണ്ടായി. പത്രപ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഠേംഗ്ഡിജിയോട്ചോദിക്കുകയുണ്ടായി. ഒരു തൊഴിലാളിയെ തൊഴിലാളി യൂണിയനോയില്ല? രാഷ്ട്രീയ സംഘടനകളുടെ പിന്തുണയില്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തനമില്ല. സാമ്പത്തിക ഭദ്രതയില്ല തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അതിനെല്ലാംതന്നെ വ്യക്തമായ മറുപടി നല്‍കാതെ ചിരിച്ചുകൊണ്ട് കാത്തിരുന്നു കാണാമെന്ന് പറഞ്ഞ് പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ഠേംഗ്ഡിജിയും സഹപ്രവര്‍ത്തകരും രാജ്യവ്യാപകമായി യാത്ര ചെയ്ത് തൊഴിലാളി മേഖലയില്‍ ബിഎംഎസ് പ്രവര്‍ത്തനം ശക്തിയാര്‍ജിക്കുന്നതിന് തീവ്രമായ ശ്രമങ്ങള്‍ ആരംഭിച്ചു. വ്യത്യസ്തമായ തൊഴില്‍മേഖലയിലെ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും അവിടങ്ങളിലെല്ലാം തന്നെ യൂണിയനുകള്‍ ആരംഭിക്കുകയും ചെയ്തു. മിക്ക സംസ്ഥാനങ്ങളിലും ബിഎംഎസിന്റെ യൂണിയനുകള്‍ ആരംഭിക്കുവാന്‍ സാധിച്ചു. ബിഎംഎസ് രൂപീകരണത്തിന്റെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യത്തെ അഖിലേന്ത്യാ സമ്മേളനം 1967 ല്‍ ദല്‍ഹിയില്‍വെച്ച് നടന്നത്. അന്നുമുതലാണ് ഭാരവാഹികളും മറ്റ് സംവിധാനങ്ങളും നിലവില്‍വരുന്നത്. മഹാരാഷ്ട്രയിലെ ദാദാസാഹിബ് കാംബ്ലേ പ്രഥമ പ്രസിഡന്റും ദന്തോപാന്ത് ഠേംഗ്ഡിജി പ്രഥമ ജനറല്‍ സെക്രട്ടറിയുമായുള്ള അഖിലേന്ത്യാ കമ്മറ്റി നിലവില്‍ വന്നു. ആ സമ്മേളനത്തിന് കേരളത്തില്‍നിന്നുള്ള ആര്. വേണുവേട്ടനും പങ്കെടുത്തിരുന്നു. ദല്‍ഹി സമ്മേളനത്തിന്ശേഷമാണ് ബിഎംഎസിന്റെ പ്രവര്‍ത്തനം ആര്. വേണുവേട്ടന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിക്കുന്നത്. കോഴിക്കോട് ഓട് വ്യവസായ തൊഴിലാളികള്‍ക്കിടയിലാണ് ബിഎംഎസിന്റെ പ്രവര്‍ത്തനം ആദ്യം തുടങ്ങിയത്.
1989 അടിസ്ഥാനവര്‍ഷമാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തിയ തൊഴിലാളി സംഘടനാ വെരിഫിക്കേഷനില്‍ മേറ്റ്ല്ലാ തൊഴിലാളി സംഘടനകളെയും പിന്തള്ളിക്കൊണ്ട് ബിഎംഎസ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറി. 2002 ല്‍ നടത്തിയ വെരിഫിക്കേഷനിലും ബിഎംഎസ് ഒന്നാംസ്ഥാനത്ത് തുടര്‍ന്നു. അംഗസംഖ്യയില്‍ ഗണ്യമായ വര്‍ധനവ് ഈ കാലയളവിലുണ്ടായി. 2011 അടിസ്ഥാനവര്‍ഷമായി വീണ്ടും വെരിഫിക്കേഷന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ 5000ത്തിലധികം അഫിലിയേറ്റ് യൂണിയനുകളും ഒരു കോടിയില്‍പ്പരം അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് മാറിക്കഴിഞ്ഞു.
വാണിജ്യ-വ്യവസായ-സാമ്പത്തിക മേഖലകളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ പിടിമുറുക്കിയിരിക്കുന്നു. അതാത് കാലഘട്ടങ്ങളില്‍ ബിഎംഎസ് ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ബഹുരാഷ്ട്ര കുത്തക ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക, സ്വദേശി വസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 1980 കളില്‍ രാജ്യത്ത് സമരരംഗത്ത് ആദ്യമായി അണിനിരന്നതിന് ബിഎംഎസ് ആണ്. സിയുടിഒ, ഐഎംഎഫ്, വേള്‍ഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ ചൂഷണത്തെ തുറന്നുകാണിക്കുന്നത് നിരവധി ശക്തമായ പ്രചോദനത്തിന് ബിഎംഎസ് നേതൃത്വം നല്കി. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. തൊഴിലാളികളെ പിരിച്ചുവിടുന്നു. പുതിയ നിയമനങ്ങള്‍ നടത്തുന്നില്ല. തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നില്ല. രാജ്യത്തെ തൊഴിലാളികള്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തൊഴില്‍ സുരക്ഷിതത്വം അന്യമാകുന്നു. തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് 2011 നവംബര്‍ 23 ന് ബിഎംഎസ് നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തൊഴിലാളി പ്രതിഷേധമാണ്.
രാജ്യത്തെ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള തൊഴിലാളി സംഘടനകളെ യോജിപ്പിച്ചുകൊണ്ട് ഒരു പ്രക്ഷോഭത്തിന്റെ അനിവാര്യത മനസ്സിലാക്കി ബിഎംഎസ് നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒരുമിച്ചിരിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്. ബിഎംഎസിന്റെ പ്രഖ്യാപിത നയമാണ് തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയം ഉപേക്ഷിച്ച് ഒറ്റക്കെട്ടായി അണിനിരക്കണമെന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 2012 ഫെബ്രുവരി 28 ലെ ദേശീയ പണിമുടക്ക് തൊഴിലാളി സംഘടനാ സമരചരിത്രത്തിലെ പുതിയ അധ്യായമാണ്. ബിഎംഎസിന്റെ വിശാലവീക്ഷണവും കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാടുമാണ് തൊഴിലാളികളുടെ ദേശീയ ഐക്യം രൂപീകരിക്കാന്‍ സാധിച്ചത്. ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലിരുന്നാലും തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും എതിരായ നയവുമായി മുന്നോട്ടുപോയാല്‍ മുഖം നോക്കാതെ ശക്തമായ സമരം സംഘടിപ്പിക്കാന്‍ കഴിയുന്ന ഏക സംഘടന ബിഎംഎസ് മാത്രമാണ്. ബിഎംഎസിന്റെ ഈ നയസമീപനം തൊഴിലാളികള്‍ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.
അമ്പത്തെട്ടാം സ്ഥാപനദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ബിഎംഎസ് ദേശീയ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും സംഘടിപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ സ്ഥാപനദിന സന്ദേശത്തില്‍ ബിഎംഎസ് മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം ‘സാമൂഹ്യ തിന്മകള്ക്കെതിരെ തൊഴിലാളി ശക്തി’ എന്നതാണ്. സാമൂഹിക ജീവിതത്തെ മലീമസമാക്കുന്ന നിരവധി സാമൂഹ്യ തിന്മകള് നിലനില്ക്കുന്നു. അദ്ധ്വാനിക്കുന്ന തൊഴിലാളി സമൂഹം ഇതിനെതിരെ അണിനിരക്കണം. സമൂഹത്തിന്റെ നട്ടെല്ലാണ് തൊഴിലാളികള്‍. മാതൃകാ പൗരന്മാരായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടണം. അനിയന്ത്രിതമായ മദ്യപാനശീലം ഇന്ന് വലിയ സാമൂഹ്യ തിന്മയായി വളര്‍ന്നിരിക്കുന്നു. കൗമാരപ്രായക്കാര്‍ തൊട്ട് വൃദ്ധന്മാര് വരെ ഇതിന് അടിമയായിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ തകരുന്നു. ആരോഗ്യം നശിക്കുന്നു. പണം ധൂര്‍ത്തടിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് കേരളീയരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബിവറേജ് കോര്പ്പറേഷന് കേരളത്തില്‍ വിറ്റഴിച്ച 6000 കോടി രൂപയുടെ വിദേശ മദ്യമാണ്. മറ്റ് മദ്യങ്ങള്‍ അതിനപ്പുറമാണ്. മദ്യ വില്‍പ്പനയുടെ കുത്തകാവകാശം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. കുഗ്രാമങ്ങളില്‍പ്പോലും വിദേശമദ്യ ഷാപ്പുകള്‍ ആരംഭിക്കുന്നു. വരുമാനത്തിന്റെ സിംഹഭാഗവും മദ്യത്തിനുവേണ്ടി മാറ്റിവയ്ക്കുന്ന രീതികളിലേക്ക് മാറിയിരിക്കുന്നു. വിശേഷിച്ച് തൊഴിലാളികളാണ് ഇതിന് കൂടുതല്‍ വശംവദരാകുന്നത്. ഇതിനെ മാറ്റിയെടുക്കുന്നതിന് പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എല്ലാ പവിത്രമായ ഉത്സവങ്ങള്‍ക്കും വിവാഹം, മരണം, ജനനം മറ്റ് ചടങ്ങുകള്‍ക്കും എല്ലാംതന്നെ മദ്യം അനിവാര്യഘടകമായി തീര്‍ന്നിരിക്കുന്നു. ഇതില്‍നിന്നും സമൂഹത്തെ രക്ഷിക്കാന്‍ നമ്മള്‍ക്ക് ബാധ്യതയുണ്ട്. ആത്മഹത്യയും സ്ത്രീപീഡനവും നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. വലിയ സാമ്പത്തിക ധൂര്‍ത്തുകള്‍ നടക്കുന്നു. മിതവ്യയശീലം തീരെ കൈമോശം വന്നിരിക്കുന്നു. എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുന്ന സാമൂഹ്യനീതി സ്വായത്തമാകണമെങ്കില്‍ സാമൂഹ്യതിന്മകള് ഇല്ലാതാകണം. അതിനുവേണ്ടിയുള്ള ജനകീയ കൂട്ടായ്മ അനിവാര്യമായിരിക്കുന്നു. ഭരണകൂടങ്ങളും ജനകീയ സംഘടനകളും ഈ ദൗത്യത്തിന് പ്രാധാന്യം നല്കിയാല് മാത്രമേ സന്തോഷപ്രദമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. അത്തരം കൂട്ടായ പ്രവര്‍ത്തനത്തിന് ബിഎംഎസ് ശക്തമായ പരിപാടികള്‍ സ്ഥാപനദിനത്തോടനുബന്ധിച്ച് ആവിഷ്ക്കരിച്ചിട്ടുണ്ട്.
അസംഖ്യം കര്‍മ്മനിരതരായ ബിഎംഎസ് പ്രവര്‍ത്തകരുടെ സമര്‍പ്പണവും ത്യാഗപൂര്‍ണ്ണവുമായ പ്രവര്‍ത്തനംകൊണ്ടാണ് ബിഎംഎസ് ശക്തമായ ഒരു തൊഴിലാളി സംഘടനയായി രൂപാന്തരം പ്രഖ്യാപിച്ചത്. മലീമസമായ തൊഴിലാളി പ്രവര്‍ത്തനമേഖലയില്‍ നന്മയുടേയും സുതാര്യതയുടേയും സത്യസന്ധതയുടേയും പ്രകാശഗോപുരമാണ് ബിഎംഎസ് പടുത്തുയര്‍ത്തിയത്. തൊഴിലാളി പ്രവര്‍ത്തനം കച്ചവടമായും കച്ചവടം തൊഴിലാളി പ്രവര്‍ത്തനവുമായി കാണുന്ന വര്‍ത്തമാനകാല തൊഴിലാളി പ്രവര്‍ത്തനത്തില്‍നിന്ന് വിഭിന്നമാണ് ബിഎംഎസിന്റേത്. പ്രലോഭനങ്ങളില്‍ വഴുതിവീഴാതെ അര്‍ത്ഥപൂര്‍ണ്ണമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ഉള്‍ക്കരുത്ത് നമ്മുടെ ആശയവും ആദര്‍ശവുമാണ്. നിരവധി മഹാരഥന്മാരുടെ കാല്‍പ്പാടുകളും പ്രവര്‍ത്തന മാതൃകയും നമ്മള്‍ക്കുണ്ട്.
വി.രാധാകൃഷ്ണന് (ബിഎംഎസ് സംസ്ഥാന ഖജാന്‍ജിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: