കേരളീയ നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണ ഗുരുദേവന് 1888 ലെ വിശ്വപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കൊളുത്തിയ പരിവര്‍ത്തനത്തിന്റെ സൂര്യതേജസ്സ് ഏറ്റുവാങ്ങുവാനുള്ള കര്‍മ്മനിയോഗം പറവൂര്‍ ശ്രീധരന് തന്ത്രികള്‍ക്കായിരുന്നു. ശ്രീധരന് തന്ത്രിയുടെ വേര്‍പാടിന്റെ ഒരുവര്‍ഷം തികയുമ്പോള്‍ ആ കര്‍മ്മയോഗിയുടെ അദൃശ്യത നമുക്ക് അനുഭവപ്പെടുന്നു.
ഈഴവ സമൂഹത്തില്‍ പിറന്ന് കഠിനമായ പരിശ്രമത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച് വൈദിക താന്ത്രിക ജ്യോതിഷ രംഗത്ത് തന്റേതായ ഒരു സുവര്‍ണ സിംഹാസനം മറ്റുള്ളവരെ അതിശയിപ്പിക്കുന്ന രീതിയില്‍ ഒരുക്കുവാന്‍ ശ്രീധരന് തന്ത്രികള്‍ക്കായി. സ്വര്‍ഗീയ മാധവ്ജിയോടൊത്ത് ക്ഷേത്രാരാധനാ സമ്പ്രദായങ്ങള്‍ക്കും ഹൈന്ദവ ഏകീകരണത്തിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ സുവര്‍ണ ഏടുകളാണ്.
കേരളത്തിന്റെ വൈദിക, താന്ത്രിക, ജ്യോതിഷ, ആദ്ധ്യാത്മിക, സാംസ്ക്കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിനിന്ന് ശ്രീധരന് തന്ത്രികള്‍ നടത്തിയിട്ടുള്ള ഇടപെടലുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതും തന്റേതായ സിംഹാസനമുറപ്പിക്കാന്‍ പ്രാപ്തനാക്കിയതും. 1925 മുതല്‍ 2011 വരെ നീണ്ട് നിന്ന കാലഘട്ടം ചരിത്രമായി മാറിയത് അസാമാന്യമായ ധീഷണാശക്തികൊണ്ടാണ്.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 1981 ല്‍ കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികളുടെ നേതൃത്വത്തില്‍ നടന്ന ജ്യോതിശാസ്ത്ര സദസ്സ് തന്ത്രികള്‍ക്ക് ഈ രംഗത്ത് സ്ഥാനമുറപ്പിച്ച് ഏവരാലും അംഗീകരിക്കപ്പെടുകയും ചെയ്ത ഒന്നായിരുന്നു. ഈ സദസ്സില്‍ പങ്കെടുത്ത അബ്രാഹ്മണനായ ഏക പുരോഹിതനും അദ്ദേഹമായിരുന്നു. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും തന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ആന്ധ്രയില്‍നിന്നെത്തിയ തന്ത്രിമാര്‍ ഷഡാധാര പ്രതിഷ്ഠയ്ക്ക് ആധികാരികമായ എന്തെങ്കിലും പ്രമാണമുണ്ടോയെന്ന് ചോദ്യമുയര്‍ത്തി. കേരളത്തില്‍നിന്നുള്ള പുരോഹിതര്‍ ഇത് സംബന്ധിച്ച് പ്രമാണങ്ങളൊന്നുമില്ലെന്നും കീഴ്വഴക്കമനുസരിച്ച് ചെയ്ത് വരികയാണെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ശ്രീധരന് തന്ത്രികള്‍ ഷഡാധാര പ്രതിഷ്ഠയ്ക്ക് പ്രമാണമുണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രമാണം ചൊല്ലി കേള്‍പ്പിക്കുകയും ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിനായി. കേരളത്തിലെ തന്ത്രപ്രമുഖരില്‍ പ്രഥമഗണനീയനായ അമ്പലപ്പുഴ പുതുമന ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിലായിരുന്നു തന്ത്രശാസ്ത്ര സദസ്സ് നടന്നത്. താന്ത്രികവിദ്യയും ജ്യോതിഷത്തിലുമുള്ള പണ്ഡിതനൈപുണ്യങ്ങളുടെ അംഗീകാരമായി കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികള്‍ ശ്രീധരന് തന്ത്രിയെ ‘ശ്രീ ശങ്കര വിജയമകരന്ദം’ എന്ന ഗ്രന്ഥവും പൊന്നാടയുമണിയിച്ച് ആദരിച്ചു. അതോടെ കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ബ്രാഹ്മണ പുരോഹിതന്മാര്ക്കൊപ്പം ദേവപ്രശ്നങ്ങള്‍ നടത്തുന്നതിന് ശ്രീധരന് തന്ത്രി പതിവായി ക്ഷണിക്കപ്പെട്ടു. ക്ഷേത്രങ്ങളും താന്ത്രികവുമായി ബന്ധപ്പെട്ട വിഷയങ്ങളഉടെ അവസാന വാക്കായി ശ്രീധരന് തന്ത്രി മാറുകയായിരുന്നു.
താന്ത്രിക രംഗത്തെ നിരവധി സമസ്യകള്‍ക്ക് ശ്രീധരന്‍തന്ത്രി പരിഹാരം കണ്ടെത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിനൊന്ന് ദിവസം നീണ്ടുനിന്ന പ്രശ്നവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള പ്രശ്നങ്ങളിലെല്ലാം ക്ഷേത്രഭാരവാഹികളുടേയും ഉദ്യോഗസ്ഥന്മാരുടേയും പൂജാരികളുടേയും ദോഷങ്ങളും ദുഷ്കൃത്യങ്ങളും പുറത്ത് വരാതെ ഒളിപ്പിക്കുകയാണ് പതിവ്. ഇക്കാര്യങ്ങള്‍ ജ്യോത്സ്യന്മാരുടെ മുമ്പില്‍ ശ്രീധരന് തന്ത്രികള്‍ സമര്‍ത്ഥിച്ചു. ഗുരുവായൂര്‍ ധ്വജം അസ്ഥാനത്താണെന്നും അത് ശില്പ്പശാസ്ത്രപ്രകാരം പുനഃപരിശോധിച്ച് യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം അധികൃതര്‍ക്ക് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള വലിയ കുളത്തിന്റെ ചില ഭാഗങ്ങള്‍ മൂടിയത് ശാസ്ത്രീയമായി പരിശോധിച്ച് ശില്പ്പനിര്ണയപ്രകാരം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. ക്ഷേത്രകാര്യങ്ങള്‍ കൃത്യനിഷ്ഠയില്ലാതെ ചെയ്താലുണ്ടായ ദോഷങ്ങള്‍ കണ്ടെത്തി കൃത്യമായി ചെയ്യുവാനും നിര്‍ദ്ദേശിച്ചു.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ വേളയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പഴയ കൊടിമരത്തിന്റെ അടിയില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണനാണയങ്ങളും രത്നങ്ങളും ധ്വജം പുനഃപ്രതിഷ്ഠിക്കുമ്പോള്‍ നിക്ഷേപിക്കണമെന്ന് ക്ഷേത്രം തന്ത്രിമാരും അതുവേണ്ടായെന്ന് ദേവസ്വം ബോര്‍ഡും തങ്ങള്‍ക്കാണ് ആ നിധി സൂക്ഷിക്കുവാനധികാരമെന്ന് പുരാവസ്തു വകുപ്പും വാദിച്ചു. ഇത് സംബന്ധിച്ച് തീര്‍പ്പ് കല്പ്പിക്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ടി.ചന്ദ്രശേഖരമേനോനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചു. ഒട്ടേറെ ബ്രാഹ്മണ പുരോഹിത ശ്രേഷ്ഠന്മാര്ക്കൊപ്പം ശ്രീധരന് തന്ത്രികളെയും ക്ഷണിച്ചിരുന്നു. നിധികുംഭം ധ്വജപ്രതിഷ്ഠാ വേളയില്‍ വീണ്ടും സ്ഥാപിക്കണമെന്നും അനേകം മഹാഗ്രന്ഥങ്ങളിലെ ഉദ്ധാരണങ്ങളും പ്രമാണങ്ങളും ചൊല്ലി കേള്‍പ്പിച്ച് യുക്തിയുക്തം ശ്രീധരന് തന്ത്രികള്‍ സ്ഥാപിച്ചു. ചില പണ്ഡിതര്‍ വിയോജിച്ചെങ്കിലും ശാസ്ത്രീയമായ പരിഹാരം ഇതിനുണ്ടായി. കേരള ക്ഷേത്ര സംരക്ഷണ സമിതി ഉത്സവവേളയില്‍ ഉപഹാരം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്ന പ്രശ്നം തുടങ്ങി നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ തന്ത്രികള്ക്കുണ്ടായിട്ടുണ്ട്.
ശ്രീധരന് തന്ത്രികള്‍ ആദ്യമായി സഹസ്രകലശം നടത്തിയത് പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലാണ്. ഈഴവ സമുദായാംഗമായ ഒരു പുരോഹിതന് ആദ്യമായി നടത്തിയ സഹസ്രകലശമായിരുന്നു ഇത്. പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രം, നായരമ്പലം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രം, ചെറായി ഗൗരീശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും പിന്നീട് സഹസ്രകലശങ്ങള്‍ നടത്തി.
ശിവഗിരി മഹാസമാധി മന്ദിരത്തില്‍ ഗുരു പ്രതിഷ്ഠ നടത്തുന്നതിന് ബ്രാഹ്മണ തന്ത്രികളെ തേടി നടന്നപ്പോള്‍ ആര്.ശങ്കര്‍ യഥാര്‍ത്ഥ ബ്രാഹ്മണരെ കണ്ടെത്തി ശ്രീധരന് തന്ത്രികളെക്കൊണ്ട് പ്രതിഷ്ഠിക്കുകയായിരുന്നു.
മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്ക്കാരം ശ്രീമദ് സ്വാമി മൃഢാനന്ദജി സ്മാരക ആദ്ധ്യാത്മിക പുരസ്ക്കാരം, പാവക്കുളത്തമ്മ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു.
സ്വര്ഗീയമാധവ്ജിയോടൊപ്പം നിന്ന് പാലിയം വിളംബരത്തിന് നേതൃത്വം നല്കിയ ആ മഹാപ്രതിഭ വിളംബരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ നമ്മോടൊപ്പമില്ല. ആ ആദര്‍ശങ്ങള്‍ നമുക്ക് പ്രചോദനമായുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മിക തേജസ്സ് എന്നും ജ്വലിച്ചിരുന്ന അദ്ദേഹം ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണനാവേണ്ടതെന്ന് നമുക്ക് കാണിച്ച് തന്നു. ജന്മംകൊണ്ട് ബ്രാഹ്മണനല്ലാത്തതിനാല്‍ പൂജ ചെയ്യുവാന്‍ സാധിക്കാതെ വന്നപ്പോള്‍ സുപ്രീംകോടതിയില്‍ പോയി വിജയം നേടിയ അദ്ദേഹത്തിന്റെ മകന് രാഗേഷ് തന്ത്രിയും ഈ ആദ്ധ്യാത്മിക ജ്യോതിസ് കെടാതെ പകരുവാനുള്ള കര്‍മപഥത്തിലാണ്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: