തിരുവനന്തപുരം :ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തന്റേതുള്‍പ്പടെ ചില എംഎല്‍എമാരുടെ ടെലഫോണ്‍ ചോര്‍ത്തുന്നതായി എളമരം കരീം നിയമസഭയില്‍ ആരോപിച്ചു. ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തരമന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതി വേണം. തന്റെ ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ എളമരം കരീം ആവശ്യപ്പെട്ടു. എംഎല്‍എമാരുടെ ഫോണ്‍ അനുമതിയില്ലാതെ ചോര്‍ത്തുന്നത് ഗൗരവത്തിലെടുക്കണമെന്നും ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എളമരം കരീമിന്റെ പ്രസ്താവന പരാതിയായി പരിഗണിച്ച് അന്വേഷിക്കാമെന്നും അറിയിച്ചു. സുതാര്യമായ യുഗത്തിലാണ് ജീവിക്കുന്നത്. ഒന്നും മറച്ചുവയ്ക്കാനാവില്ല. ഇക്കാര്യത്തില്‍ സുതാര്യമായ സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഇപ്പോള്‍ അത് ബോധ്യപ്പെട്ടുവെന്നും എളമരം കരീം പറഞ്ഞു. പി.മോഹനനെ കാണാന്‍ അനുമതിതേടി താനും ജയരാജനും അന്വേഷണസംഘത്തിലെ എസ്പി അനൂപ് കുരുവിളയെ സന്ദര്‍ശിച്ചപ്പോള്‍ നിങ്ങള്‍ വരുന്ന കാര്യം നാലരമണിക്കൂര്‍ മുമ്പ് അറിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജയരാജനും തനിക്കും മാത്രം അറിയാവുന്ന കാര്യം ഫോണ്‍ ചോര്‍ത്താതെ പോലീസിന് എങ്ങനെ അറിയാനായെന്നും കരീം ചോദിച്ചു.
ടി.പി.വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന പ്രസ്താവന എളമരം കരീം ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനെതിരെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കും. മാധ്യമപ്രവര്‍ത്തകനായ ഷാജഹാനെ മഹാനായാണ് അവതരിപ്പിക്കുന്നത്. ആര്‍എംപിയുടെ സജീവപ്രവര്‍ത്തകനാണ് ഷാജഹാന്. രാഷ്ട്രീയവീക്ഷണത്തോടെയുള്ള റിപ്പോര്‍ട്ടുകളായിരുന്നു അദ്ദേഹത്തിന്റേത്. ഇക്കാര്യം ഷാജഹാനോടുതന്നെ നേരിട്ടുപറഞ്ഞിട്ടുണ്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും സിപിഎം ഒരാക്ഷേപവും ഉന്നയിച്ചില്ല. സിപിഎമ്മിനെ ലക്ഷ്യമിട്ട് അന്വേഷണം വഴിതെറ്റിയപ്പോഴാണ് സിപിഎം പ്രതിഷേധിച്ചതെന്നും എളമരം കരീം പറഞ്ഞു. പാര്‍ട്ടിക്ക് പങ്കൊന്നുമില്ലെങ്കില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദിച്ചു. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ പിന്നെന്തിന് അന്വേഷണത്തെ തടസപ്പെടുത്തുന്നു. ധര്‍ണയും ഭീഷണിപ്പെടുത്തലും പ്രതിഷേധവും എന്തിനുവേണ്ടി. കൊലപാതകം നടന്നുവെന്നത് സത്യമാണ്. ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ പോലീസ് അന്വേഷണം അല്ലാതെ മേറ്റ്ന്താണ് വഴി. ഇക്കാര്യത്തില്‍ അന്വേഷണവുമായി സഹകരിക്കുകയല്ലേ നല്ലത്. സിപിഎമ്മാണ് കൊലയ്ക്കു പിന്നിലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുതകളും നേതാക്കളുടെ പ്രസംഗങ്ങളുമൊക്കെയാണ് പരാമര്‍ശിച്ചതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: