നെടുങ്കണ്ടം(ഇടുക്കി): പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഇടുക്കി ജില്ലയില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പൊതുയോഗം നടത്തുന്നതിനുള്‍പ്പെടെ വിലക്കുമായി പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്ത്. കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ വീട് സന്ദര്‍ശിക്കുന്നതിനായി ജൂലൈ 8ന് ഇടുക്കിയിലെത്തുന്ന വി.എസിനെ പങ്കെടുപ്പിച്ചുകൊണ്ട് നെടുങ്കണ്ടത്ത് പൊതുയോഗം നടത്തുന്നതിന് പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് പൊതുയോഗം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ഒരു വര്‍ഷത്തിനുശേഷം വി.എസ്. അച്യുതാനന്ദന് ഇടുക്കി ജില്ലയിലെത്തുമ്പോള്‍ സന്ദര്‍ശനത്തിന്റെ ഗ്ലാമര്‍ കുറയ്ക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് 18ന് കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവിന്റെ വീട് സന്ദര്‍ശിക്കാനാണ് വി.എസ്.എട്ടാം തിയ്യതി നെടുങ്കണ്ടത്ത് വരുന്നത്. അന്ന് നെടുങ്കണ്ടത്ത് പൊതുയോഗം നടത്താന്‍ പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചതാണ് ജില്ലാ നേതൃത്വം ഇടപെട്ട് തടഞ്ഞിരിക്കുന്നത്. ജില്ലയിലെ വിഎസ് പക്ഷത്തെ അറിയപ്പെടുന്ന നേതാവായ എന്‍.വി.ബേബിയുടെ പണിക്കന്‍കുടിയിലെ വീട്ടിലാണ് വി.എസ്സിന്റെ ഉച്ചയൂണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.
വി.എസ്സിനോടുള്ള ബേബിയുടെ അടുപ്പം കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ വിവാദമാകുകയും ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ബേബിയെ എം.എം.മണിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം ഒഴിവാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17 ന് അമരാവതി സത്യഗ്രഹത്തിന്റെ അമ്പതാം വാര്‍ഷികാചരണത്തിനാണ് വി.എസ്.അച്യുതാനന്ദന് അവസാനമായി ജില്ലയിലെത്തിയത്. എന്നാല്‍ ഇതിനിടെ എം.എം.മണി സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തായതും പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് മണി ഒളിവില്‍ പോയെന്ന പ്രചാരണം തെറ്റെന്നു ചൂണ്ടിക്കാട്ടി മണിയെ പിന്തുണച്ച് വി.എസ് രംഗത്തുവന്നതും പാര്‍ട്ടിയിലെ നേതൃത്വത്തിന്റെ നിലപാടുകളിലെ വ്യതിയാനമാണ് കാണിക്കുന്നത്. എങ്കിലും വി.എസിന് വേദി നല്കി പരീക്ഷണത്തിനില്ലെന്ന നിലപാടിലാണ് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: