തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത സംഘടനയായ ‘സിമി’ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാല്‍ സിമിയുടെ ആശയങ്ങള്‍ മറ്റു ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ സിമിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇതിനു പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിമിയില്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്നവരെ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. സിമി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ മറ്റ് സംഘടനകളില്‍ ഇവര്‍ നുഴഞ്ഞുകയറുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് ഇതുവരെ ഏഴ് കേസുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
പോലീസില്‍ ചേരുന്നവര്‍ നീന്തല്‍ പഠിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. നിലവിലുള്ള പോലീസുകാര്‍ക്ക് നീന്തല്‍ പഠിക്കാന്‍ തൃശൂരിലെ പോലീസ് അക്കാഡമിയില്‍ സൗകര്യമൊരുക്കും.
സദാചാര പൊലീസ് ഏതെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നില്ല. ഇത്തരക്കാരെ ക്രിമിനല്‍സംഘങ്ങളെ നേരിടുന്നതുപോലെ നേരിടുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: