ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ റെക്കോര്‍ഡ് ഇനി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് സ്വന്തം. 35 പേരുടെ വധശിക്ഷയാണ് പ്രതിഭ ജീവപര്യന്തമാക്കി ഇളവ് ചെയ്തത്. കൂട്ടക്കൊല നടത്തിയവര്‍, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവരും ഇതില്‍ ഉള്‍പ്പെടും.
ജൂണ്‍ 2 ന് നാലുപേരുടെ വധശിക്ഷ കൂടി രാഷ്ട്രപതി ജീവപര്യന്തമാക്കിയിരുന്നു. ഇതില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരും ഉള്‍പ്പെടും.
വിവാഹച്ചടങ്ങിനിടെ 17 അംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പിയാറ സിംഗ്, സരബ്ജിത്ത് സിംഗ്, ഗുര്‍ദേവ് സിങ്, സത്നം സിംഗ് എന്നിവരുടെ വധശിക്ഷയും രാഷ്ട്രപതി ജീവപര്യന്തമാക്കിയിരുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് തീരുമാനം പ്രഖ്യാപിക്കുന്നതെന്ന് രാഷ്ട്രപതി ഭവന് വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ രാഷ്ട്രപതി കെ.ആര്.നാരായണന് ലഭിച്ചത് 10 ദയാഹര്‍ജികളാണ്. ഇതില്‍ ഒരു വധശിക്ഷ മാത്രമാണ് അദ്ദേഹം ജീവപര്യന്തമാക്കി ഇളവ് ചെയ്തത്. എന്നാല്‍ പ്രതിഭ തള്ളിയത് മൂന്നുപേരുടെ അപേക്ഷമാത്രം. വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയവരില്‍ 22 പേര് സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവരാണ്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: