പാലക്കാട്: അട്ടപ്പാടി ആദിവാസിമേഖലയിലും മാവോയിസ്റ്റുകളുണ്ടെന്ന് രഹസ്യപോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഇന്നലെ മുക്കാലി വനംവകുപ്പ് റസ്തൗസില്‍ ഉന്നതതല പോലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
നിലമ്പൂരില്‍ പരിശോധന നടത്തിയ അതേ പോലീസ് സംഘം അട്ടപ്പാടി കാടുകളിലും ആദിവാസി മേഖലയിലും വ്യാപകമായ തിരച്ചില്‍ നടത്തും. വാഹന പരിശോധനയും വരും ദിവസങ്ങളില്‍ കര്‍ശനമാക്കും. ഈ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെയും സൂക്ഷ്മമായി നിരീക്ഷിക്കും. ആദിവാസി മേഖലകളില്‍ താല്‍ക്കാലിക പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
വനംവകുപ്പ് കാടുകളില്‍ പ്രത്യേക ചെക്ക്പോസ്റ്റുകളും സ്ഥാപിക്കും. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെക്കുറിച്ച് അറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് വ്യാപകമായി നിര്‍ദ്ദേശം നല്‍കാനും ഉന്നതതലയോഗം തീരുമാനിച്ചു.
ഇന്റലിജന്റ്സ് എഡിജിപി ടി.പി. സെന്‍കുമാര്‍, ഇന്റലിജന്റ്സ് ഐ.ജി അനന്തകൃഷ്ണന്, മധ്യമേഖല ഐ ജി എസ്. ഗോപിനാഥ്, പാലക്കാട് ജില്ലാ പോലീസ് സുപ്രണ്ട് എം.പി.ദിനേശ്, വയനാട് ജില്ലാ പോലീസ് സുപ്രണ്ട് എ.വി. ജോര്‍ജ്, ഇടുക്കി ജില്ലാ പോലീസ് സുപ്രണ്ട് ജോര്‍ജ് വര്‍ഗീസ്, ഇന്റലിജന്റ്സ് എസ്.പി സതീഷ് ചന്ദ്രന്, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര-സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായി സെന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗം നിരവധി തവണ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇവരുടെ താവളം കണ്ടെത്താനായിട്ടില്ല.
ആന്ധ്രയിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളായ വാറംഗല്‍, കരീംനഗര്‍, ഗുണ്ടൂര്‍ എന്നിവിടങ്ങളിലേക്ക് അട്ടപ്പാടിയില്‍ നിന്നും നൂറുകണക്കിന് ഫോണ്‍ കോളുകളാണ് പോകുന്നത്. പലവേഷത്തില്‍ മാവോവാദികള്‍ ഇവിടെയെത്തി രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും അവര്‍ വിലയിരുത്തി.
പ്രദേശത്തുള്ളവരുടെ ശക്തമായ സഹായമുള്ളതിനാല്‍ പോലീസിന് ഇവരുടെ പ്രവര്‍ത്തനകേന്ദ്രം കണ്ടെത്താനാവുന്നില്ല. ആദിവാസികളെ സ്വാധീനിക്കാനും അവരെ പ്രവര്‍ത്തനസജ്ജരാക്കാനും ആന്ധ്രയിലെ ആദിവാസിമേഖലയില്‍ നിന്ന് വരുന്ന പീപ്പിള്‍സ് വാര് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
നിലമ്പൂര്‍ കാടുകളില്‍ പരിശോധന ശക്തമാക്കിയപ്പോഴാണ് മാവോവാദികള്‍ അട്ടപ്പാടിയിലേക്ക് താവളം മാറ്റിയതെന്നും സംശയമുണ്ട്. ഇവരുടെ യഥാര്‍ത്ഥകേന്ദ്രം കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് ആഭ്യന്തരസുരക്ഷക്ക് കനത്ത ഭീഷണിയാണെന്നും യോഗം വിലയിരുത്തി.
ആദിവാസികളെ സ്വാധീനിച്ച് മാവോയിസ്റ്റുകളെ കണ്ടെത്തുന്നതടക്കമുള്ള രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും യോഗം രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: