ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജന് സരബ്ജിത്ത് സിംഗ് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്ക് പുതിയ ദയാഹര്‍ജി സമര്‍പ്പിച്ചു. ഇത് അഞ്ചാമത്തെ തവണയാണ് സരബ്ജിത്ത് ദയാഹര്‍ജി സമര്‍പ്പിക്കുന്നത്.
കോട്ലഖ്പത് ജയിലില്‍ കഴിയുകയാണ് സരബ്ജിത്. 1992ല്‍ അജ്മീറില്‍ ഒരാളെ കൊന്ന കേസില്‍ അറസ്റ്റിലായ ഖലീല്‍ ചിസ്തിയെ അടുത്തിടെ ഇന്ത്യയിലെ സുപ്രീംകോടതി മോചിപ്പിച്ചിരുന്നു. പിന്നീട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ചിസ്തിയെ അനുവദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കത്തും സരബ്ജിത്തിന്റെ അഭിഭാഷകന് ദയാഹര്‍ജിക്കൊപ്പം സര്‍ദാരിക്ക് അയച്ചിട്ടുണ്ട്.
ചിസ്തിയെ വിട്ടയച്ചതു പോലെ സരബ്ജിത്തിന്റെ കാര്യത്തിലും പാക് സര്‍ക്കാര്‍ ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന് കത്തില്‍ പറയുന്നു. 1990ല്‍ കസോര്‍, ഫൈസലാബാദ്, ലഹോര്‍ എന്നിവിടങ്ങളിലായി ബോംബ് സ്ഫോടനങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടതു സംബന്ധിച്ച നാലു കേസുകളില്‍ സരബ്ജിത്തിനു 2003ല്‍ ലഹോര്‍ ഹൈക്കോടതി നല്കിയ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു.
2008ല്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നതാണെങ്കിലും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ ഇടപെടലിനെ തുടര്‍ന്ന് വിധി നടപ്പാക്കുന്നത് തടഞ്ഞുവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: