തളിപ്പറമ്പ്: കണ്ണൂരിലെ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം അരിയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി യു.വി. വേണു, ഷാജി, പ്രകാശന്, രതീഷ്, ധനേഷ്, പുരുഷോത്തമന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 17 ആയി.
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് വേണുവിനെയും അനുയായികളെയും കസ്റ്റഡിയിലെടുത്തത്. വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഇത് ആദ്യമായിട്ടാണ് കേസില്‍ ലോക്കല്‍ സെക്രട്ടറി പിടിയിലാകുന്നത്. നേരത്തെ ലോക്കല്‍ കമ്മറ്റിയംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസില്‍ 29 പ്രതികളുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്നു ഷുക്കൂര്‍. ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം. അതിനിടെ കേസന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. കൊലപാതകത്തിന് ആജ്ഞ നല്കിയവര് ഇപ്പോഴും പുറത്താണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
സി.ബി.ഐ അന്വേഷണം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: