കൂത്തുപറമ്പ് : സിപിഎമ്മിലെ വിഭാഗീയതയാണ് ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ കണ്ടെത്തുന്നതില്‍ സഹായകമായതെന്ന് വ്യക്തമായി. പിടിയിലായ പ്രതി സിജിത്തിനെക്കുറിച്ചുള്ള എല്ലാ വിവരവും പോലീസിന് നല്‍കിയത് സിപിഎമ്മുകാരാണ്. കൊല്ലുക മുങ്ങുക എന്നതാണ് സിജിത്തിന്റെ ഒരു സ്റ്റെയില്‍. കയ്യറപ്പുതീര്‍ന്ന കൊലയാളി സംഘത്തിലെ മുഖ്യകണ്ണിയാണ് സിജിത്ത്. 2010 ആഗസ്റ്റ് 9ന് ബിജെപി പ്രവര്‍ത്തകനായ കെ.സി. രാജേഷിനെ കൊന്നവരില്‍ പ്രധാനിയായ സിജിത്ത് കൃത്യം നടത്തിയശേഷം പതിവുപോലെ മുങ്ങുകയായിരുന്നു. ഇതിന് പുറമെ നിരവധി വധശ്രമങ്ങളിലും വധങ്ങളില് തന്നെയും ഇയാള്‍ നേരിട്ട് പങ്കെടുത്തതായാണ് സൂചന.
കൈത്തണ്ടയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പച്ചക്കുത്തിയ സഖാവ് മാഹി പള്ളൂര്‍ സ്വദേശി സിജിത്ത് പാര്‍ട്ടിക്കൂറ് തെളിയിച്ച മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്. സിജിത്തിനെ കഴിഞ്ഞ ദിവസം പിടികൂടുമ്പോള്‍ അന്വേഷണ സംഘത്തിന് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത് പച്ചകുത്തലായിരുന്നു. സിജിത്തിനു നാലു വയസുള്ളപ്പോള്‍തന്നെ, ചെന്നൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന അച്ഛന് മരിച്ചു. തുടര്‍ന്നു സിജിത്തിന്റെ അമ്മ രണ്ടു മക്കളെയും കൂട്ടി നാട്ടിലേക്കു വന്നു.
തമിഴ് ചുവയുള്ള മലയാളം പറയുന്നതിനാലാണ് സിജിത്തിന് അണ്ണന് എന്ന പേരു വീണത്. ആദ്യം മാഹി പന്തക്കലില്‍ അമ്മയുടെ വീട്ടില്‍ താമസിച്ചിരുന്ന സിജിത്തും കുടുംബവും പിന്നീടു ചമ്പാട് അരയാക്കൂലില്‍ സ്വന്തം വീടു നിര്‍മിച്ചു. പാര്‍ട്ടിയാണ് എല്ലാ സഹായവും നല്‍കിയിരുന്നത്.
പത്താംക്ലാസു വരെ പഠിച്ചിട്ടുള്ള 24കാരനായ സിജിത്ത് സഹോദരനോടും അമ്മാവനോടുമൊപ്പം മൈസൂറില്‍ ഒരു ബേക്കറിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. അതിന്റെ ഒത്താശ പാര്‍ട്ടി ചെയ്തുകൊടുത്തതിനും ലക്ഷ്യങ്ങളുണ്ട്. പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ നാട്ടിലെത്തി ഓപ്പറേഷനുകളില്‍ പങ്കെടുത്തു മൈസൂറിലേക്കു കടക്കാറുള്ള സിജിത്തിനെ പോലീസിനു പിടികൂടാന്‍ സാധിക്കാറില്ലായിരുന്നു.
ഇത്തവണ സിജിത്ത് മൈസൂറിലേക്കു കടന്നിട്ടുണ്ടെന്ന വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. അന്വേഷണസംഘം മൈസൂറില്‍ സിജിത്തിനു ബന്ധമുള്ള കേന്ദ്രങ്ങള്‍ മുഴുവന്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ രണ്ടരവര്‍ഷം മുമ്പു കൊടി സുനിക്കൊപ്പം താന്‍ ഒഞ്ചിയത്തു പോയിരുന്നതായി സിജിത്ത് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാലിനു രാത്രി ഏഴംഗസംഘത്തിലൊരാളായി ചന്ദ്രശേഖരനെ വകവരുത്തുമ്പോള്‍ ഇടതുകൈയുടെ തള്ളവിരലിനു പരിക്കേറ്റ സിജിത്ത് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലാണു ചികിത്സ തേടിയത്. സിപിഎമ്മിന്റെ കൂത്തുപറമ്പിലെ പ്രമുഖ നേതാവിനൊപ്പമാണ് ആശുപത്രിയിലെത്തിയത്. അന്ന് ആശുപത്രിയില്‍ വിരലിനു നാലു തുന്നലിട്ടു. തുടര്‍ന്നാണ് ഇയാള്‍ മൈസൂറിലേക്കു മുങ്ങിയത്.
ചന്ദ്രശേഖരനെ വെട്ടിയ ഷിനോജിന്റെ വാള് അബദ്ധത്തില്‍ തട്ടിയതു മൂലമാണ് സിജിത്തിന്റെ പരിക്കെന്ന് അന്വേഷണ സംഘം കണ്ടെത്തി. സിജിത്തിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച്, കൊടി സുനിയും ഷിനോജും അനൂപും താനും ചേര്‍ന്നാണ് കാറില്‍ നിന്നിറങ്ങി ചന്ദ്രശേഖരനെ വെട്ടിയത്. കാറിടിച്ചുള്ള വീഴ്ചയില്‍ നിന്ന് ചന്ദ്രശേഖരന് എഴുന്നേല്ക്കും മുന്‍പു തന്നെ മുഖത്തു വെട്ടുകയായിരുന്നു.
നാലു മിനിറ്റിനകം കൃത്യം പൂര്‍ത്തിയാക്കി കൊടി സുനിയും അനൂപും സിജിത്തും ഇന്നോവയില്‍ കയറി. എന്നാല്‍ ഷിനോജ് വീണ്ടും വെട്ടി. മറ്റുള്ളവര്‍ ‘കേറെടാ എന്ന് അലറിയപ്പോഴാണ് ഷിനോജ് ഓടിക്കയറിയത്. ഒരു കൈയില്‍ വാള് പിടിച്ച് അകത്തേക്കു ഷിനോജ് കയറുമ്പോള്‍ കാറിന്റെ വാതില്‍ തുറന്നു പിടിച്ചിരുന്ന സിജിത്തിന്റെ ഇടത്തേ കയ്യില്‍ വാള്‍മുന കൊള്ളുകയായിരുന്നു. തള്ളവിരലിന്റെയും ചൂണ്ടു വിരലിന്റെയും ഇടയ്ക്കാണ് മുറിവേറ്റത്. കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി ബാബു ഇത് പറഞ്ഞത് പോലീസിന്റെ ദൗത്യം എളുപ്പമാക്കി. പ്രതികളെ രക്ഷിക്കാനും ഒളിപ്പിക്കാനും നിര്‍ദ്ദേശം നല്കിയ ജില്ലാ നേതാക്കളുടെ പേരും പോലീസിന്റെ കയ്യിലുണ്ട്. അറസ്റ്റ് ചെയ്യാനുള്ള തീരുമാനം പോലീസില്‍ മാത്രം ഒതുങ്ങുന്നതല്ല. അതിനുള്ള ചങ്കൂറ്റം ഭരണകൂടമാണ് കാണിക്കേണ്ടത്. അതുണ്ടാകുമോ എന്നാണ് കാണാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: