കോട്ടയം: ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിലും ശക്തമായി. അന്വേഷണം മന്ദീഭവിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സിലെ ഐ വിഭാഗം നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി രംഗത്തെത്തിയതോടെ എ-ഐ ഗ്രൂപ്പുകളുടെ ബല പരീക്ഷണവേദികൂടിയായി ചന്ദ്രശേഖരന് വധം മാറ്റികഴിഞ്ഞു.
അന്വേഷണ സംഘത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയതോടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വരെ കയറി പരിശോധന നടത്തിയും പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തും മുന്നോട്ടുപോകുന്ന അന്വേഷണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ പ്രശ്നത്തില്‍ യുഡിഎഫ് നേതൃത്വവുമായി ധാരണയിലെത്തി കേസന്വേഷണം മന്ദീഭവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വം ആരംഭിച്ചിരുന്നു.
യുഡിഎഫിലെ പ്രമുഖ ഘടക കക്ഷി മന്ത്രിയുടെ കൂടി പിന്തുണയോടെ അന്വേഷണം ഗതിതിരിക്കാന്‍ നടന്ന ശ്രമങ്ങളാണ് കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പിന്റെ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി പ്രസിഡന്റിനെ നേരിട്ടിറക്കിയാണ് കെ. സുധാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് നേതൃത്വം നേരിടുന്നത്. കെപിസിസി പ്രസിഡന്റ് വടകരയില്‍ നടത്തിയ ഏകദിന ഉപവാസം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും രംഗത്തിറക്കി അന്വേഷണം അട്ടിമറിക്കപ്പെടുന്നത് തടയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
അന്വേഷണം അട്ടിമറിക്കപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് ഉപവാസ സമരത്തില്‍ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമുള്ള മുന്നറിയിപ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എത്ര ഉന്നതരായാലും സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സിപിഎം നേതാക്കളെ പിടികൂടണമെന്നുള്ള പരോക്ഷമായ സന്ദേശം കൂടിയാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പ്രസ്താവനയിലൂടെ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യമെങ്കില്‍ നടത്തുമെന്ന മുല്ലപ്പളളിയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കരുതലോടെയാണ് പ്രതികരിച്ചിരിക്കുന്നത്. സിബിഐ അന്വേഷണ മെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം മാത്രമാണെന്നാണ് ഇന്നലെ കോട്ടയത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്. അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്തുമുണ്ടാകാത്ത വിധം വടകര, കണ്ണൂര്‍ മേഖലകളില്‍ പോലീസ് നടത്തുന്ന തെരച്ചിലുകള്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ ഏകപക്ഷീയമായി മറ്റു രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കെതിരെ ഭരണസ്വാധീനമുപയോഗിച്ചുകൊണ്ട് മുമ്പ് ചെയ്യിച്ചിരുന്ന പോലീസ് നടപടികള്‍ അതിലും ശക്തിയില്‍ നേരിടേണ്ടിവന്നതിന്റെ ആഘാതത്തിലാണ് പാര്‍ട്ടി നേതൃതവും പാര്‍ട്ടി ഗ്രാമങ്ങളും. ഇതില്‍ നിന്നും രക്ഷ നേടുന്നതിനായി ഏതു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി നേതൃത്വം യുഡിഎഫിനു മുന്നില്‍ തയ്യാറാകാനും സാധ്യതയുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: