ന്യൂദല്‍ഹി: സൈന്യത്തിന്റെ ആധുനികവത്ക്കരണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി ലോക്‍സഭയില്‍ പറഞ്ഞു. ടെട്ര ട്രക്ക് ഇടപാടില്‍ സര്‍ക്കാരിന് ഒന്നും മറച്ചു വയ്‌ക്കാനില്ലെന്ന് പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു. ടെട്ര ട്രക്ക് ഇടപാട് ഇന്നും ലോക് സഭയില്‍ ബഹളത്തിനിടയാക്കി.
1997ലാണ് ടെട്രയുമായി കരാറുണ്ടാക്കിയതെന്നും എന്‍.ഡി.എ ഭരണകാലത്ത് കരാര്‍ പുതുക്കിയിട്ടുണ്ടെന്നും എ.കെ ആന്റണി പറഞ്ഞു. 2001ല്‍ 1950 ടെട്ര ട്രക്കുകള്‍ എന്‍.ഡി.എ സര്‍ക്കാരും വാങ്ങിയിരുന്നു. സൈന്യത്തിന്റെ ആധുനികവത്ക്കരണത്തില്‍ ഒരു വീഴ്ചയുമില്ലെന്നും പലകാരണങ്ങള്‍ കൊണ്ട് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടെന്നും ഏ.കെ ആന്റണി പറഞ്ഞു.
പ്രധാനമന്ത്രിക്ക് സേനാമേധാവി കത്തെഴുതിയതിനു ശേഷം താന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുകയും കുറവുകള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും ആന്റണി വ്യക്തമാക്കി. എന്നാല്‍ പ്രതിരോധ സംബന്ധമായ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോതമ്പ് കെട്ടികിടക്കുന്ന വിഷയത്തിലുണ്ടായ ബഹളം കാരണം ലോക്‍സഭ തടസ്സപ്പെട്ടു. തീസ്ത നദീജല കരാര്‍, ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് സി.പി.എം രാജ്യസഭയില്‍ ബഹളം വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: