തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അനുഭവപ്പെടുന്ന ഹിന്ദു ധ്രുവീകരണം രാജഗോപാലിന് അനുകൂലമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ക്ക് അര്‍ഹിക്കുന്നതു കിട്ടുന്നില്ലെന്ന വികാരം പൊതുവെയുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ തെരഞ്ഞെടുപ്പിലുണ്ടാകും. ഹിന്ദുക്കള്‍ക്ക് അവിടെ വോട്ടു പെട്ടിയില്ല. അത് രാജഗോപാലിന്റെ പെട്ടിയിലാണ് വീഴുക. ഏഷ്യാനെറ്റിന്റെ ‘ദി ലീഡര്‍’ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
രാജഗോപാലിന് ബിജെപിക്ക് പുറത്ത് വലിയൊരു അംഗീകാരമുണ്ട്. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. പാകതയും പക്വതയുമുള്ള മാന്യനായ രാഷ്ട്രീയക്കാരന് എന്ന വിശേഷണം അദ്ദേഹത്തിനുണ്ട്. ഹിന്ദുവികാരത്തെ പ്രതിഫലിപ്പിക്കാനുള്ള നല്ലൊരു അവസരമായി ഈ തെരഞ്ഞെടുപ്പു മാറും. കഴിഞ്ഞ തവണ കിട്ടിയ വോട്ടിന്റെ എത്രയോ ഇരട്ടി ഇത്തവണ ബിജെപിയുടെ പെട്ടിയിലേക്ക് വരും.
യുഡിഎഫിന്റെ വോട്ടിലാണ് കാര്യമായ വിള്ളല്‍ വീഴാന്‍ പോകുന്നത്. ആകെയുള്ള 1,57,000 വോട്ടില്‍ പോള്‍ ചെയ്യുന്ന വോട്ട് മൂന്നായി വിഭജിക്കപ്പെടും. ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നുറപ്പാണ്. എന്‍എസ്എസ്, എസ്എന്‍ഡിപി അഭിപ്രായ വ്യത്യാസമൊന്നും ഇക്കാര്യത്തിലില്ല. അവസരത്തിനൊത്ത് എന്‍എസ്എസ് ഇവിടെ ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ശരിദൂരത്തിലേക്ക് ഇത്തവണ അവര്‍ എത്താതിരിക്കില്ല.
മുസ്ലീംലീഗിന്റെ പിടിവാശിക്കു മുന്നില്‍ മുഖ്യമന്ത്രി സാഷ്ടാംഗപ്രണാമം നടത്തിയിരിക്കുകയാണ്. പിണറായി കണ്ണു തുറന്നാല്‍ എല്ലാം ഭസ്മമാകും. എന്തുകൊണ്ടോ അദ്ദേഹം തൃക്കണ്ണു തുറക്കുന്നില്ല. അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: