പശ്ചിമബംഗാള്‍: മമത ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പുതിയ റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം നാഷണല്‍ കമ്മീഷന് ഫോര്‍ വിമണ്‍ (എന്‍സിഡബ്ല്യു)പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയാകുന്നത് പശ്ചിമബംഗാളിലാണെന്നും രണ്ടിരട്ടിയാണ് ഇവിടുത്തെ നിരക്ക് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഭംഗക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്ഥലം മാറ്റിയതിനെതിരെ മമത വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
മാനഭംഗക്കേസ് വര്ധിച്ചുവരുന്നതിനെത്തുടര്ന്ന് പശ്ചിമബംഗാള്‍ അടുത്തിടെ സന്ദര്‍ശിച്ച എന്‍സിഡബ്ല്യു സംഘമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഏറ്റവും കുറവ് കാലം ശിക്ഷ വിധിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാള്‍.
ഏഴുവയസ്സിനും എഴുപത്തിരണ്ട് വയസ്സിനും ഇടക്ക് പ്രായമുള്ള സ്ത്രീകളാണ് മാനഭംഗത്തിനിരയാകുന്നതെന്നും അതില്‍ കുടുംബിനികള്‍, ജോലിക്കു പോകുന്ന സ്ത്രീകള്‍ ശാരീരികമായും മാനസികമായും വളര്‍ച്ചയില്ലാത്തവര്‍, ദളിത് സ്ത്രീകള്‍ എന്നിവരും ഉള്‍പ്പെടുമെന്ന് മൂന്നംഗ എന്‍സിഡബ്ല്യു സംഘം വ്യക്തമാക്കി.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വീടുകള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങിയ എല്ലായിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാവരേയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 44 ശതമാനം കേസുകളും കൂട്ടമാനഭംഗത്തിനിരയായവരാണ് അതില്‍ 39 ശതമാനം പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. 17 ശതമാനം പേര് ശാരീരികമായും മാനസികമായും പ്രശ്നമനുഭവിക്കുന്നവരാണ്. ആശുപത്രികളിലും ട്രെയിനിലും വച്ചാണ് എട്ട് ശതമാനം മാനഭംഗവും നടക്കുന്നത്. കേസിലെ 44 ശതമാനം പ്രതികളും സംഭവത്തിനുശേഷം ഒളിവിലാണ്. മാനഭംഗത്തിനിരയായവരുടെ പരിചയക്കാരാണ് 39 ശതമാനം പേരും. 25 ശതമാനം സംഭവങ്ങളും ഇതുവരെ കേസാക്കിയിട്ടില്ല.
പാര്‍ക്ക് സ്ട്രീറ്റ് കൂട്ട മാനഭംഗക്കേസിലേയും ബാങ്കുര കേസിലേയും പ്രതികളായ കൊല്‍ക്കത്ത ഡിസിപി ദമയന്തി സിംഗ്, എസ്പി പ്രണബ്കുമാര്‍ തുടങ്ങിയവരെ അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് സ്ഥലം മാറ്റിയതും വലിയ പ്രശ്നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കണമെന്നും ആഭ്യന്തരമന്ത്രിയോട് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: