ന്യൂദല്‍ഹി: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്സി വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്കി. കപ്പലിലുണ്ടായിരുന്ന നാലു നാവികരെ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കാമെന്ന് ഇറ്റലി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോടതിയോ അന്വേഷണ ഏജന്‍സിയോ ആവശ്യപ്പെട്ടാല്‍ കപ്പല്‍ ജീവനക്കാരെ ഹാജരാക്കണം, മൂന്നു കോടി രൂപ കെട്ടിവയ്ക്കണം എന്നീ ഉറപ്പുകളിന്മേലാണ് അനുമതി നല്‍കിയത്. കപ്പല്‍ കമ്പനി ഡോള്‍ഫിന്‍ ടാങ്കേഴ്സ് മാനെജിങ് ഡയറക്റ്റര്‍, കപ്പല്‍ ഏജന്‍സിയായ കൊച്ചിയിലെ ജയിംസ് മക്കന്റോഷ് കമ്പനി എന്നിവര്‍ ഇതു സംബന്ധിച്ച ഉറപ്പു ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനു നല്‍കണം.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനു മുന്‍പാകെയാണു മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കേണ്ടത്. കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന രണ്ടു നാവികര്‍ക്കു പുറമെ ആറു ജീവനക്കാരാണു കപ്പലില്‍ ഉണ്ടായിരുന്നത്. ഹാജരാകണമെന്ന സമന്‍സിനെതിരേ അപ്പീല്‍ നല്കാന് ഇറ്റലിക്കും നാവികര്‍ക്കും അധികാരമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുമായി ഇറ്റലി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തു തീര്‍പ്പു കരാറിനെ പൂര്‍ണമായും അവഗണിക്കേണ്ടതാണെന്നു കോടതി. കരാറിനെതിരേ കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നു കരാറിലെ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു.
ഉപാധികള്‍ പാലിച്ചാല്‍ കപ്പല്‍ വിട്ടു കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. കപ്പലില്‍ ആയുധ പരിശോധന നടത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും അറിയിച്ചു. ഇതു പരിഗണിച്ചാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: