ഗാസിയാബാദ്: ആരുഷി-ഹേംരാജ് ഇരട്ടക്കൊല കേസില്‍ ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാര്‍ വിചാരണക്കോടതിയില്‍ കീഴടങ്ങി. ഇന്നലെ രാവിലെഗാസിയാബാദ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങിയ നൂപുര്‍ തല്‍വാറിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗാസിയാബാദ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞദിവസം തള്ളിയിരുന്നു. കോടതി ഇവരോട് സിബിഐ പ്രത്യേക കോടതിക്ക് മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നൂപുറിന്റെ ഭര്‍ത്താവ് രാജേഷ് തല്‍വാറിന് നേരത്തെ മെയ് ഏഴ് വരെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണക്ക് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നൂപുറിനെതിരെ ഗാസിയാബാദ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ നൂപുര്‍ ജാമ്യമില്ലാ വാറന്റ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
2008 മെയില്‍ നോയിഡയിലെ വസതിയില്‍ വെച്ചാണ് ആരുഷിയേയും വീട്ടുജോലിക്കാരനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2011 ഫെബ്രുവരിയിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍ നൂപുര്‍ എന്നിവര്‍ക്കൊപ്പം വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്.
ഗാസിയാബാദ് പ്രത്യേക കോടതി ഏപ്രില്‍ 11 നാണ് നൂപുറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് നൂപുര്‍ അലഹബാദ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എ.കെ.പട്നായിക്, ജെ.എസ്.കേഹര് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. ഗാസിയാബാദ് പ്രത്യേക കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും അന്ന് ബെഞ്ച് അറിയിച്ചിരുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്കിയാല് അത് അടിയന്തരമായി പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. വിചാരണ കോടതി മുമ്പാകെ കീഴടങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നൂപുറിന് ഭയമുണ്ടെന്നും അവരുടെ ജാമ്യാപേക്ഷ പരിഗണിച്ച് സുപ്രീംകോടതി ജാമ്യം അനുവദിക്കണമെന്നും നൂപുറിന്റെ അഭിഭാഷകന് മുകുള്‍ രോഹത്ജി കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ വാദം കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കോടതി, തുടര്‍ നടപടികള്‍ പിന്തുടരണമെന്നും നിയമങ്ങള്‍ നൂപുര്‍ തല്‍വാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. വ്യത്യസ്ത കോടതികളില്‍ ഹര്‍ജി നല്‍കിക്കൊണ്ട് കോടതിയും നടപടികളില്‍ കാലതാസം സൃഷ്ടിക്കുകയാണ് നൂപുര്‍ തല്‍വാര്‍ ചെയ്യുന്നതെന്നും സിബിഐ കോടതിയെ ധരിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ, അവരുടെ ഹര്‍ജി തളളണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ജയിലിലേയ്ക്ക് കൊണ്ടുപോയ നൂപുര്‍ തല്‍വാറിന്റെ ജാമ്യം കോടതി നിഷേധിച്ചു. ഗാസിയാബാദ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: