കൊച്ചി: പ്രതിഷേധത്തിന്റെ പുതിയ ചരിത്രമെഴുതി കടലമ്മയുടെ മക്കള്‍ ഇന്നലെ കേരളതീരത്ത് പ്രതിഷേധ സാഗരം തീര്‍ത്തു. മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ കടലില്‍ വ്യാപകമായി നടക്കുന്ന അക്രമത്തില്‍ നിന്നും ജീവനും തൊഴിലിനും മത്സ്യബന്ധനയാനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മനുഷ്യസാഗരം തീര്‍ത്ത് പ്രതിജ്ഞ എടുത്തത്. നാല് മണിക്ക് തീരപ്രദേശങ്ങളിലെ പ്രധാനകേന്ദ്രങ്ങളില്‍ ഒത്തുകൂടിയ മത്സ്യത്തൊഴിലാളികള്‍ അഞ്ച് മണിയോടെ കൂട്ടപ്രതിജ്ഞ എടുത്തു. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് മനുഷ്യസാഗരം എന്ന പേരില്‍ തീരദേശ മേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട 12 സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍- തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അറബിക്കടല്‍ ഹൈഅലര്‍ട്ട് ഏരിയയായി പ്രഖ്യാപിച്ചത് പിന്‍വലിക്കുക, കപ്പല്‍യാത്ര 60 നോട്ടിക്കല്‍ മെയിലിന്നപ്പുറത്തേക്ക് ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു മനുഷ്യസാഗരം.
ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചുകൊന്ന അജീഷ് പിങ്കിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ 610 കിലോമീറ്ററാണ് മനുഷ്യസാഗരം തീര്‍ത്തത്. കാസര്‍ക്കോട് മുതല്‍ കന്യാകുമാരി വരെയുള്ള തീരമേഖലയില്‍ സൃഷ്ടിച്ച മനുഷ്യസാഗരത്തില്‍ രാഷ്ട്രീയ-മത-സാമൂഹിക നേതാക്കള്‍ പങ്കെടുത്തു. അഞ്ച് ലക്ഷത്തോളം പേര് പരിപാടിയില്‍ അണിനിരന്നു. സംസ്ഥാനത്ത് പന്ത്രണ്ട് കേന്ദ്രങ്ങളില്‍ പ്രതിജ്ഞയും പൊതുസമ്മേളനവും നടന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, തിരുവനന്തപുരത്ത് അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന് എന്നിവരും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കൊല്ലത്തും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ എറണാകുളത്തും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആലപ്പുഴയിലും കണ്ണിചേര്‍ന്നു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ആലപ്പുഴയിലും എറണാകുളം ജില്ലയില്‍ പ്രൊഫ. എം.കെ. സാനു, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്, ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്, മുന്‍മന്ത്രി ബിനോയ് വിശ്വം എന്നിവരും ചാവക്കാട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ഭാരതീയ മത്സ്യപ്രര്ത്തക സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് എന്നിവര്‍ കോഴിക്കോട്ടും മനുഷ്യസാഗരത്തില്‍ പങ്കുചേര്‍ന്നു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നൂറിലേറെ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചു. സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സഹസംയോജക് എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് സഹപ്രാന്തപ്രചാര്‍ പ്രമുഖ് വത്സന് തില്ലങ്കേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: