ന്യൂദല്‍ഹി: കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 119 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന് പകരം പുതിയ ഡാം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായി അറിയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണം.
അണക്കെട്ടിന്റെ പേരില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയും പ്രശ്നം കോടതിയിലെത്തുകയും ചെയ്തതോടെയാണ് ഉന്നതാധികാരസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയത്. പ്രത്യേക ടണല്‍ നിര്‍മ്മിച്ച് തമിഴ്നാടിന് വെള്ളം കൊണ്ടുപോകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ചീഫ് ജസ്റ്റിസ് എ.എസ്.ആനന്ദ് അധ്യക്ഷനായ അഞ്ചംഗ ഉന്നതാധികാരസമിതിയാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുക. മെയ് നാലിന് ബെഞ്ച് റിപ്പോര്‍ട്ട് പരിഗണിക്കും.
സുരക്ഷ, പുതിയ അണക്കെട്ടിനും തുരങ്കങ്ങള്ക്കുമുള്ള സാധ്യതകളും സാങ്കേതിക വിവരങ്ങളും തുടങ്ങി മൂന്ന് ഭാഗങ്ങളിലാണ് എട്ട് അധ്യായങ്ങളും അനുബന്ധങ്ങളുമടങ്ങുന്ന 260 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ഒട്ടേറെ പരിശോധനാ ഫലങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ വിദഗ്ധര്‍ ഡാമില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി ശേഖരിച്ച സുര്‍ക്കി സാമ്പിള്‍ ഉപയോഗിച്ച് നടത്തിയ ബലപരിശോധനയുടെ വിശകലന റിപ്പോര്‍ട്ടുകൂടി ചേര്‍ത്താണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഭാഭാ അണുഗവേഷണ കേന്ദ്രം, കേന്ദ്ര ജലകമ്മീഷന് എന്നീ ഏജന്‍സികളിലെ വിദഗ്ധരും ഉന്നതാധികാരസമിതിക്കുവേണ്ടി അണക്കെട്ടില്‍ പരിശോധനകള്‍ നടത്തി. ഈ മാസം 30ന് സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം പരിശോധിക്കാന്‍ 2010 ഫെബ്രുവരി 17നാണ് ഉന്നതാധികാരസമിതിയെ നിയോഗിച്ചത്. നിലവില്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം, പുതിയ അണക്കെട്ടിന്റെ ആവശ്യകത, അണക്കെട്ടിലെ ജലനിരപ്പ് എന്നിങ്ങനെ മൂന്ന് വിഷയങ്ങളാണ് സമിതി മുഖ്യമായും പരിശോധിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. 120 അടിയായി കുറയ്ക്കണമെന്ന് കേരളവും ആവശ്യപ്പെടുന്നു. എന്നാല്‍ ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാതെ ജലനിരപ്പിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാനാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപകടാവസ്ഥയിലുള്ള അണക്കെട്ടിന് പകരം പുതിയത് നിര്‍മ്മിക്കണമെന്നാണ് കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. തമിഴ്നാടിന് പഴയപോലെ വെള്ളം കൊടുക്കാനുള്ള സന്നദ്ധതയും കേരളം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയതിന്റെ ആവശ്യം ഇല്ലെന്നുമാണ് തമിഴ്നാടിന്റെ വാദം.
പുതിയ അണക്കെട്ടിലെ ജലവിനിയോഗം കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയെ ഏല്‍പ്പിക്കാന്‍ ഒരുക്കമാണെന്ന് കേരളം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അണക്കെട്ടിന്റെ ഉടമസ്ഥതയും നടത്തിപ്പും അറ്റകുറ്റപ്പണിക്കുള്ള അവകാശവും വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും കേരളം പറയുന്നു. ഉന്നതാധികാര സമിതിയില്‍ മുന്‍ ജസ്റ്റിസുമാരായ കെ.ടി.തോമസ് കേരളത്തെയും എ.ആര്.ലക്ഷ്മണന് തമിഴ്നാടിനെയും പ്രതിനിധീകരിച്ചു.
രണ്ട് തവണ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചും ഇരുപതിലേറെ തവണ യോഗം ചേര്‍ന്നും ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയുമാണ് ഉന്നതാധികാരസമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: