ന്യൂദല്‍ഹി: ബോഫോഴ്സ് കേസില്‍ ഇറ്റാലിയന്‍ ആയുധ വ്യാപാരിയും സോണിയയുടെ കുടുംബസുഹൃത്തുമായ ഒട്ടാവിയോ ക്വത്റോച്ചിയെ രാജീവ് ഗാന്ധി സംരക്ഷിച്ചുവെന്ന് സ്വീഡിഷ് പോലീസ് മുന്‍ മേധാവി സ്റ്റെന്‍ ലിന്‍ഡ്സ്റ്റോമിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വീഡിഷ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബോഫോഴ്സ് ആയുധ ഇടപാടില്‍ അനധികൃതമായി പണമിടപാട് നടന്നതായി വിവരം നല്‍കിയത് ലിന്ഡ്സ്റ്റോം ആയിരുന്നു. ഏതാണ്ട് 350 ഓളം രേഖകളാണ് ലിന്ഡ്സ്ടോം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ചിത്രാ സുബ്രഹ്മണ്യത്തിന് ചോര്‍ത്തി നല്‍കിയത്.
ക്വത്റോച്ചിക്കെതിരായി വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് രാജീവ് ഗാന്ധി സ്വീകരിച്ചത്. ആയുധ ഇടപാടില്‍ രാജീവ് ഗാന്ധിക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെങ്കിലും ഇടപാടിലെ വിവരങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.
കേസില്‍ ബോളിവുഡ് നടന് അമിതാഭ് ബച്ചനേയും കുടുംബത്തേയും വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷക സംഘമാണ്. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് അമിതാഭിനും കുടുംബത്തിനുമെതിരെ ‘ഡേജന്സ് നൈഹൂര്’ എന്ന പത്രം വാര്‍ത്ത എഴുതിയതെന്നും ലിന്ഡ്സ് ടോം വെളിപ്പെടുത്തി.
1986 മാര്‍ച്ച് 24 നാണ് ബോഫോഴ്സ് ഇടപാട് നടന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കേസില്‍ തുടക്കം മുതല്‍ തന്നെ രാജീവ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ തെളിവുകളില്ലെന്ന് കണ്ടെത്തിയ ദല്‍ഹി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. നൂറിലേറെ പീരങ്കികള്‍ വാങ്ങുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീഡിഷ് ആയുധ കമ്പനിയായ എ.ബി ഫോഴ്സുമായി 140 കോടി ഡോളറിന്റെ കരാര്‍ ഒപ്പിടുന്നു. 1987 ഏപ്രില്‍ 16 ന് കരാര്‍ നേടിയെടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബോഫോഴ്സ് കമ്പനി കോഴ നല്‍കിയതായി സ്വീഡിഷ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അഴിമതി വെളിച്ചത്തു വന്നത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു.
ഇടപാടില്‍ 640 കോടി രൂപയുടെ അഴിമതി നടന്നുവെന്നും രാജീവ് ഗാന്ധിയടക്കമുള്ളവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ആരോപണമുയരുകയും അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയുമായിരുന്നു. ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒട്ടാവിയോ ക്വത്റോച്ചിക്കെതിരെയുള്ള അന്വേഷണം റദ്ദാക്കുന്ന നടപടികള്‍വരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി.
കേസിലെ മുഖ്യപ്രതി ക്വത്റോച്ചി 2007 ഫെബ്രുവരി ഏഴിന് അര്‍ജന്റീനയില്‍ അറസ്റ്റിലായെങ്കിലും അദ്ദേഹത്തെ വിട്ടുകിട്ടാതിരിക്കാന്‍ സിബിഐ തന്ത്രപരമായി കരുക്കള്‍ നീക്കുകയും അപേക്ഷ അര്‍ജന്റീനിയന്‍ കോടതി തള്ളുകയും ചെയ്തു. സെപ്തംബര്‍ 29 ന് ക്വത്റോച്ചിയ്ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേവര്‍ഷംതന്നെ ഒക്ടോബര്‍ 25 ന് കേസ് പിന്‍വലിച്ചതായി ദല്‍ഹി ഹൈക്കോടതി പ്രഖ്യാപിക്കുകയായിരുന്നു. നരസിംഹറാവുവിന്റെ ഭരണകാലത്ത് സോണിയാഗാന്ധിയുടെ താല്പര്യപ്രകാരം ക്വത്റോച്ചിയെ ഇന്ത്യ വിടാന്‍ അനുവദിക്കുകയായിരുന്നു.
അതേസമയം, ഇടപാടില്‍ രാജീവ് ഗാന്ധിക്കും സ്വീഡിഷ് മുന്‍ പ്രധാനമന്ത്രി ഒളോഫ് പാമക്കും കൈക്കൂലി ലഭിച്ചതായി തെളിവില്ലെന്നും ലിന്ഡ്സ്ടോം വ്യക്തമാക്കി. എന്നാല്‍ ആയുധമിടപാടില്‍ എന്താണ് സംഭവിച്ചതെന്ന് ഇരുവര്ക്കുമറിയാമെന്നും സ്വീഡിഷ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇടപാട് നടന്നതെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ രാജീവ്ഗാന്ധി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷപ്പെടുകയുമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടപാടില്‍ ക്വത്റോച്ചിക്കെതിരെ വ്യക്തമായ തെളിവുണ്ടായിരുന്നു.
കൈക്കൂലി ക്വത്റോച്ചിയുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തനിനിറം പൂര്‍ണമായി പുറത്തുകൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കി. ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്തറോച്ചിയും ഇന്ത്യയില്‍ ഗാന്ധി കുടുംബമടക്കം അധികാരം കയ്യാളിയിരുന്നവരുമായുള്ള ബന്ധം അന്വേഷിക്കണം. സര്‍ക്കാര്‍ ഒറ്റക്കെട്ടായി ക്വത്തറോച്ചിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം ഗുരുതരമായ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ടെലികോം അഴിമതി മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഭവന കുംഭകോണം തുടങ്ങി ഒടുവില്‍ വീണ്ടും ബോഫോഴ്സിലേക്കും ഹെലികോപ്റ്റര്‍ അഴിമതിയിലും വരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ബോഫോഴ്സ് കോഴക്കേസില്‍ ക്വത്തറോച്ചിയെ രക്ഷിക്കാന്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി ശ്രമിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ തലം എല്ലാ പരിധികളും മറികടന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പാര്‍ലമെന്റിനകത്തും പുറത്തും തുറന്നുകാണിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ബോഫോഴ്സ് അഴിമതിയില്‍ ഉള്‍പ്പെട്ടവരെയെല്ലാം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി എക്കാലവും ശ്രമിച്ചിരുന്നതെന്ന് മറ്റൊരു മുതിര്‍ന്ന നേതാവായ ജസ്വന്ത് സിംഗ് റഞ്ഞു.
ക്വത്തറോച്ചിയെ രക്ഷിക്കാനുള്ള ശ്രമത്തിന് പുറമെ വന്‍ഗൂഢാലോചനയും നടന്നിട്ടുണ്ട്. ക്വത്തറോച്ചിയെ സുരക്ഷിതനായി ന്യൂദല്‍ഹിയില്‍നിന്ന് പുറത്ത് കടത്തുകയും പിന്നീട് ബ്രസീലില്‍ അറസ്റ്റിലായ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കാതിരുന്നതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്, ജസ്വന്ത് സിംഗ് പറഞ്ഞു.
ഇതേസമയം, ബോഫോഴ്സ് കേസ് അടഞ്ഞ അധ്യായമാണെന്നും അത് വീണ്ടും തുറക്കേണ്ടതില്ലെന്നും കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ അഴിച്ചുവിട്ടവര്‍ മാപ്പുപറയണം. ഫോഫോഴ്സ് കേസില്‍ സുപ്രീംകോടതിയുടെ തീരുമാനം അന്തിമമാണ്. അത് പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ഖുര്‍ഷിദ് വാര്‍ത്താലേഖകരോട് പറഞ്ഞു. ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് പുതിയ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം പരാമര്‍ശിക്കവെ, അവര്‍ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി വായിക്കട്ടെയെന്നായിരുന്നു കേന്ദ്ര നിയമമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: