കൊല്ലം: രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസില്‍ ഇറ്റലിക്കനുകൂലമായ നിലപാടുകള്‍ക്ക് പിന്നില്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് സൂചന. പ്രശ്നത്തില്‍ കുറ്റകരമായ മൗനം പുലര്‍ത്തുകയും ഒരിക്കല്‍ പോലും മത്സ്യത്തൊഴിലാളി സമൂഹത്തെ പിന്തുണച്ച് രംഗത്ത് വരാതിരിക്കുകയും ചെയ്ത കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയും ഇതിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.
നഷ്ടപരിഹാരക്കേസില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒത്തുതീര്‍പ്പ് നീക്കത്തിന് പൊടുന്നനെ വഴങ്ങിയതിനു പിന്നില്‍ പള്ളി മേധാവികളും ഉന്നതരായ ചില രാഷ്ട്രീയനേതാക്കളുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുപ്രീംകോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി.റാവലിന്റെ മലക്കം മറിച്ചിലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ബന്ധുജനങ്ങള്‍ ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങി കേസൊതുക്കുന്ന സാഹചര്യം ഉണ്ടായതാണ് സംശയം ജനിപ്പിക്കുന്നത്.
നഷ്ടപരിഹാരം എത്രവേണമെങ്കിലും നല്‍കാമെന്ന നിലപാട് വളരെ നേരത്തെ തന്നെ ഇറ്റാലിയന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്.
എന്നാല്‍ അന്നൊന്നും അവരുമായി ചര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച മുഴുവന്‍ കേസുകളും പിന്‍വലിക്കാനുള്ള ധാരണ ചര്‍ച്ചാവിഷയമാകുന്നത്. ഇറ്റലിക്കാരുടെ ദൂതുമായി കേരളത്തിലെയും കേന്ദ്രത്തിലെയും ഉന്നത രാഷ്ട്രീയ നേതാക്കളാണ് കേസ് നടപടികള്‍ തുടങ്ങിയ ദിവസം മുതല്‍ തന്നെ കൊല്ലം സന്ദര്‍ശിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായി എന്ന് കരുതപ്പെടുന്ന കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയും സംസ്ഥാന ധനമന്ത്രി കെ.എം.മാണിയും കൊല്ലത്തെത്തിയിരുന്നു.
നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ഭരണത്തിലെ ഇറ്റാലിയന്‍ സ്വാധീനം പരമാവധി മുതലാക്കി ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള നീക്കമാണ് ഇറ്റലിയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമായാണ് കര്‍ദിനാള്‍ ആലഞ്ചേരിയും സോണിയയും മുതല്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് വരെയുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ നീക്കങ്ങള്‍ നടത്തിയത്. അതേസമയം എ.കെ.ആന്റണി കേസുകളുടെ കാര്യത്തില്‍ പുലര്‍ത്തിയ കുറ്റകരമായ മൗനവും ദുരൂഹത വര്‍ധിപ്പിക്കുന്നു.
മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട് എന്ന് വാദിക്കുന്ന ആന്റണി ഈ കേസില്‍ ആദ്യം മുതല്‍ പ്രശ്നം സംസ്ഥാന സര്‍ക്കാരാണ് പരിഹരിക്കേണ്ടതെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് ചെയ്തതെന്നാണ് ആരോപണം. കേസില്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ശക്തമായ നിലപാടെടുപ്പിക്കാന്‍ കഴിയുമായിരുന്നിട്ടും ആന്റണി അതിന് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം തീരദേശ സുരക്ഷയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന പ്രശ്നത്തില്‍ ഇറ്റാലിയന്‍ അധികൃതര്‍ നേരിട്ട് ഒത്തുതീര്‍പ്പ് നീക്കം നടത്തുന്നതിലെ യുക്തിരാഹിത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പള്ളി വഴി നടത്തിയ ഒത്തുതീര്‍പ്പു നീക്കങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നതെന്നാണ് സൂചന. ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് മതാധിപത്യ പ്രവണതകള്‍ തലപൊക്കുന്നതിന്റെ സൂചനയായും ഇത്തരം സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.
നേരത്തെ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റെഫാനെ മിസ്തുറയും സംഘവും കൊല്ലത്ത് രഹസ്യ സന്ദര്‍ശനം നടത്തി മടങ്ങിയത് വിവാദം സൃഷ്ടിച്ചിരുന്നു.
ഇറ്റാലിയന്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത് പള്ളിമേധാവികളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളുമാണെന്ന് വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പാകുന്നത് കൊണ്ട് കൊലയാളികള്‍ രക്ഷപ്പെടുമെന്ന് കരുതേണ്ടതില്ലെന്ന് മത്സ്യത്തൊഴിലാളി സംഘനടകള്‍ മുന്നറിയിപ്പ് നല്കുന്നു. നഷ്ടപരിഹാരം വാങ്ങി പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു തന്നെയാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് കേരളാ ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി വി.വി.ശശീന്ദ്രന് പറഞ്ഞു. ആ സമ്മര്‍ദ്ദശക്തികള്‍ ആരാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: