ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ അജ്മല്‍ കസബ് വധശിക്ഷ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു. രണ്ടുമാസം നീണ്ട വിചാരണക്ക് ശേഷമാണ് അഫ്താബ് അലം, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കേസില്‍ വിധി പറയാന്‍ മാറ്റിവെച്ചത്.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചനയില്‍ താന്‍ പങ്കാളിയായിരുന്നില്ലെന്നും തനിക്ക് മാന്യമായ വിചാരണ കിട്ടിയില്ലെന്നും അജ്മല്‍ വിചാരണക്കിടയില്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന അജ്മല്‍ തന്റെ വധശിക്ഷ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് മുംബൈ ഭീകരാക്രമണം നടത്തിയതെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗവും വാദിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കസബിന്റെ വധശിക്ഷ കഴിഞ്ഞ ഒക്ടോബര്‍ 10 ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. റോബോട്ടിനെ പോലെ തന്നെ ബ്രെയിന്‍വാഷ് ചെയ്ത് തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അജ്മല്‍ സുപ്രീംകോടതിക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍നിന്നും ഒഴിവാക്കിത്തരണമെന്നും കസബ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: