കൊച്ചി: കടലിലെ വെടിവയ്പ് സംബന്ധിച്ച് എല്ലാ കേസുകളില്‍ നിന്നും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ പിന്മാറി. ഇറ്റാലിയന്‍ നാവികര്‍ക്ക് ദൈവനാമത്തില്‍ മാപ്പ് നല്‍കുന്നുവെന്നും ഇവര്‍ അറിയിച്ചു. നാവികര്‍ എത്രയും വേഗം അവരുടെ കുടുംബത്തോടൊപ്പം ചേരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കോടതിയെ അറിയിച്ചു.
നീണ്ടകര പോലീസ് സ്റ്റേഷനില്‍ നാവികര്ക്കൈതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ പ്രോസിക്യൂഷന് നടപടികളുമായി മുന്നോട്ടു പോകാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ഇറ്റലിയന്‍ എടുത്തിരിക്കുന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് മാപ്പ് നല്‍കുകയാണെന്നും കാണിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം നല്കാന് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയ്ക്കും രണ്ടു മക്കള്‍ക്കും ഒരു കോടി രൂപ തുല്യമായി വീതിച്ചു നല്കി. അജീഷ് പിങ്കിന്റെ രണ്ട് സഹോദരിമാര്‍ക്ക് 50 ലക്ഷം രൂപ വീതവും ഹൈക്കോടതി ലോക് അദാലത്തില്‍ വച്ച് ഇറ്റാലിയന്‍ അധികൃതര്‍ കൈമാറി.
നഷ്ടപരിഹാരം സംബന്ധിച്ച് കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളിലാണ് അന്തിമ തീരുമാനം ഉണ്ടായത്. നാവികര്‍ക്കെതിരായ നിയമനടപടികളുമായി മുന്നോട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ കടലിലെ വെടിവയ്പ് കേസ് ദുര്‍ബലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: