ന്യൂദല്‍ഹി: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. നയതന്ത്ര തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമാക്കരുതെന്നും ഇറ്റലി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് വെടിവയ്പ് നടന്നത്. അതിനാല്‍ കേരള സര്‍ക്കാരിന് കേസെടുക്കാന്‍ ഒരു അധികാരവുമില്ലെന്നും ഇറ്റലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വെ പറഞ്ഞു.
സിയച്ചിനിലെ മലനിരകളില്‍ ഒരു മലയാളിയെ പാക്കിസ്ഥാന് സൈന്യം ആക്രമിച്ചാല്‍ പാക് സൈന്യത്തിനെതിരെ കേരള സര്‍ക്കാര്‍ കേസെടുക്കുമോ എന്നും ഹരീഷ് സാല്‍വെ സുപ്രീംകോടതി മുമ്പാകെ വാദിച്ചു. ഈ കേസ് കേരള ഹൈക്കോടതി വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണെന്നും അതിനാല്‍ സുപ്രീംകോടതി വാദം കേള്‍ക്കരുതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
കേസ് അടുത്തമാസം എട്ടിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: