പാലക്കാട്: ഒറ്റപ്പാലം നഗരസഭയുടെ ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു. ചെയര്‍പേഴ്സ്ണ്‍ റാണി ജോസിനെരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 21 പേര് വോട്ട് ചെയ്തു. രണ്ട് ബി.ജെ.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത മൂന്ന് കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് അംഗങ്ങളായ എസ്.ശെല്വന് , പാറുക്കുട്ടി, കെ.ബാബു എന്നിവരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തത്. ഇതില്‍ എസ്. ശെല്വന് ഡി.സി.സി. അംഗമാണ്.
അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ബി.ജെ.പി.യും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഗംഗാധരന് , പാര്‍വതി എന്നീ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ അഡ്വ. കെ.കൃഷ്ണകുമാര്‍ , പ്രിയ എന്നിവര്‍ വിട്ടുനിന്നു.
മാര്‍ച്ചില്‍ അവതരിപ്പിച്ച ബജറ്റില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബജറ്റില്‍ ഭേദഗതി വരുത്താന്‍ വിസമ്മതിച്ച ചെയര്‍പേഴ്സണ്‍ ബജറ്റ് പാസായതായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നഗരസഭയില്‍ കൈയാങ്കളി നടന്നിരുന്നു.
കൗണ്‍സിലില്‍ നേരത്തെ സി.പി.എമ്മിന് പതിനഞ്ച് അംഗങ്ങളും യു.ഡി.എഫിന് പതിനൊന്ന് അംഗങ്ങളും (ഏഴ് കോണ്‍ഗ്രസ്, നാല് മുസ്ലീംലീഗ്) സി.പി.എം വിമതര്‍ക്ക് ആറംഗങ്ങളും ബി.ജെ.പി.ക്ക് നാലംഗങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. സി.പി.എം. വിമതരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ചെടുത്തത്. ഇതില്‍ ഒരു സി.പി.എം. വിമതന് പിന്നീട് കൂറുമാറി സി.പി. എമ്മില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം പതിനാറായി.
വൈസ് ചെയര്മാന് പി.എം.എ. ജലീലിനെതിരായ അവിശ്വാസപ്രമേയം തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: