കോഴിക്കോട്: രാജ്യം വിട്ടുപോകാനുള്ള ക്വിറ്റ് നോട്ടീസ് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ കോഴിക്കോട്ട് തങ്ങിയ ഇസ്രായേല്‍ എഴുത്തുകാരിയായ സൂസന് നഥാന്‍ തന്നെ പുറത്താക്കിയ നടപടിക്കെതിരെ വീണ്ടും നിയമയുദ്ധത്തിന്. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചയാണ് നടക്കാവ് പോലീസ് മുംബൈയിലേക്കും അവിടെനിന്ന് സ്വദേശമായ ടെല്‍അവീവിലേക്കും ഒമാന്‍വഴി നഥാനെ കയറ്റി അയച്ചത്.
പകല്‍ രണ്ട് മണിക്കുള്ള വിമാനത്തിലാണ് സര്‍ക്കാര്‍ ചെലവില്‍ ഇവരെ പുറത്താക്കിയത്. പലവക ചെലവിലേക്കായുള്ള കളക്ടറുടെ ഫണ്ടില്‍ നിന്നുള്ള 38500 രൂപയാണ് യാത്രക്കായി ചെലവഴിച്ചത്. വെസ്തില്ലിലെ ഫ്ലാറ്റില്‍നിന്നും ഒമ്പത് മണിക്ക് നടക്കാവ് പോലീസാണ് നഥാനെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലെത്തിച്ചത്.
നഥാന്‍ മുസ്ലിം ഭീകരസംഘടനകളുമായി അടുത്തബന്ധമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നഥാനെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ മാര്‍ച്ച് 16ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നിരോധിത സംഘടനയായ സിമിയുമായും എന്‍ഡിഎഫുമായും ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത്. വിസാ കാലാവധി കഴിഞ്ഞിട്ടും നഥാന്‍ കേരളത്തില്തങ്ങാന് സൗകര്യമൊരുക്കിക്കൊടുത്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിയുന്നു.
കോഴിക്കോട്ടെ അദര്‍ബുക്സ് നഥാന്റെ അദര്‍ സൈഡ് ഓഫ് ഇസ്രായേല്‍ എന്ന ഗ്രന്ഥം മലയാളത്തില്‍ പ്രസാധനം ചെയ്തിരുന്നു. തൊടുപുഴ കൈവെട്ട് കേസുമായി ബന്ധപ്പെട്ട് പോലീസ് ഈ പുസ്തകശാലയില്‍ പരിശോധന നടത്തിയിരുന്നു. വിസാചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തി ദീര്‍ഘകാലം കേരളത്തില്‍ കഴിഞ്ഞിട്ടും സൂസന്നഥാന് വീണ്ടും നിയമയുദ്ധത്തിനൊരുങ്ങുന്നതായാണ് വിവരം.
സര്‍ക്കാര്‍ ചെലവില്‍ സൂസന് നഥാനെ കോഴിക്കോട് എത്തിക്കേണ്ടിവരുമെന്നും സൂസന്നഥാന് മനുഷ്യാവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും സൂസന്നഥാന്റെ അഭിഭാഷകന് അഡ്വ. മഞ്ചേരി സുന്ദര്‍രാജ് പറഞ്ഞു. കേസ് നിലവിലുള്ളപ്പോള്‍ വിദേശിയെ ഇന്ത്യക്ക് പുറത്താക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിയമപ്രകാരം തടസ്സമുണ്ടെന്നും ക്വിറ്റ് നോട്ടീസും ലുക്കൗട്ട് സര്‍ക്കുലറും പിന്വലിച്ചുകിട്ടാന് കൊടുത്ത അപേക്ഷകള്‍ തീരുമാനമാകാതെ നിലവിരിക്കുകയാണെന്നും സുന്ദര്‍രാജ് പറഞ്ഞു. തന്റെ പേരില്‍ നിലവിലുള്ള ക്രിമിനല്‍ കേസില്‍ ഹാജരായതിന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയില്ലെന്നാണ് സുന്ദര്‍രാജിന്റെ പരാതി.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: