ജലാന്തര്‍: പഞ്ചാബിലെ ജലാന്തറില്‍ തകര്‍ന്നുവീണ ഫാക്ടറി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 55 മണിക്കൂറിന് ശേഷം 17 കാരനെ ജീവനോടെ പുറത്തെടുത്തു.
ശീതള്‍ ഫൈബേഴ്സ് എന്ന പുതപ്പ് നിര്‍മാണ കമ്പനി പ്രവര്‍ത്തിച്ച നാലുനില കെട്ടിടമാണ് സ്ഫോടനത്തെത്തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന് വീണത്. മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് 17 കാരനായ സന്ദീപിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.
അതേസമയം 150 കിലോ മീറ്റര്‍ അകലെ ജലാന്തര്‍ ഫോക്കല്‍ പോയിന്റില്‍ ഏരിയല്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം പത്തില്‍ എത്തിയിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ അറിയിച്ചു. സാരമായ പരുക്കു കാണപ്പെടാത്ത സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇയാളെ കണ്ടെത്താനായെങ്കിലും കഴിഞ്ഞ ദിവസം രാവിലെയാണ് പുറത്തെടുക്കാനായത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സന്ദീപിന് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു.
60 ഓളം പേരെ രക്ഷപ്പെടുത്തിയതായും 100 ലധികം പേര് കുടുങ്ങിക്കിടപ്പുള്ളതായും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഫാക്ടറി ഉടമയായ ഷിതാല്‍ വിജ്നെ മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ വ്യാപാര നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. അപകടസ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ മരണമടഞ്ഞവരുടെ മക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.
കെട്ടിടം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജലാന്തര്‍ ഡിവിഷണല്‍ കമ്മീഷണറോട് ബാദല്‍ ഉത്തരവിട്ടു. കെട്ടിടം തകരാന്‍ പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ പോലീസിനോടും സാങ്കേതിക തകരാറുമൂലമാണോ കെട്ടിടം തകര്‍ന്നത് എന്നറിയാന്‍ രണ്ടുതരത്തില്‍ അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്കുവാനും ബാദല്‍ നിര്‍ദ്ദേശിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര ജോലിക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നോ അവര്‍ ഏതു സംസ്ഥാനക്കാര്‍ ആണെന്നോ എന്നതിനെക്കുറിച്ച് ഫാക്ടറി ഉടമകള്ക്കറിയില്ലെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ പ്രിയങ്ക് ഭാരതി പറഞ്ഞു. ഫാക്ടറിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവര്‍ഷം മുന്‍പ് അവസാനിച്ചിരിക്കുകയാണ്. ഇതുവരെ പുതുക്കിയിട്ടില്ല. കെട്ടിടം നിര്‍മിച്ചിട്ട് ഏകദേശം അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പുതപ്പു നിര്‍മാണ കമ്പനിയാണ് ശീതള്‍ ഫൈബേഴ്സ്. പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പുതപ്പുകള്‍ കയറ്റുമതി ചെയ്യുന്നത് ഈ ഫാക്ടറിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: