ഭുവനേശ്വര്‍: മാവോവാദികള്‍ തട്ടികൊണ്ട് പോയ ഇറ്റാലിയന്‍ വിനോദ സഞ്ചാരി പൗലോ ബോസ്കോയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. ബന്ദിയുടെ മോചനത്തിനായി മാവോയിസ്റ്റുകള്‍ മുന്നോട്ട് വച്ച ആവശ്യം ഒഡീഷ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സഞ്ചാരിയെ വിട്ടയച്ചത്.
മാവോയിസ്റ്റ് ആവശ്യങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാമെന്നു മുഖ്യമന്ത്രി നവീന്‍ പട്നായിക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കന്ധമാലിലെ സുരദ സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്നു കഴിഞ്ഞ മാസം 14നാണ് ബോസ്കോയെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയത്.
ഒഡീഷ സര്‍ക്കാരും മാവോവാദികളുടെ മധ്യസ്ഥരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ബോസ്കോയെ വിട്ടയക്കാന്‍ തീരുമാനമാവുകയായിരുന്നു. നേതാക്കളടക്കം എല്ലാ നക്സലുകളെയും മോചിപ്പിക്കുക, നക്സല്‍ വേട്ട അവസാനിപ്പിക്കുക തുടങ്ങി 13 ആവശ്യങ്ങളാണ് മുന്നോട്ടു വച്ചിരുന്നത്. ഇതു സംബന്ധിച്ച വിലപേശല്‍ 29 ദിവസങ്ങളായി തുടരുകയായിരുന്നു.
മാവോയിസ്റ്റ് സംസ്ഥാന നേതാവ് സബ്യസാചി പാണ്ഡയുടെ നേതൃത്വത്തിലാണു മധ്യസ്ഥരെ വച്ചു വിലപേശല്‍ നടത്തിയത്. ഇയാളുടെ ഭാര്യ ശുഭശ്രീ പാണ്ഡയെ ഏറ്റുമുട്ടല്‍ കേസില്‍ കോടതി വെറുതെ വിട്ടിരുന്നു. അതേ സമയം മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലുള്ള ഒഡീഷ എം.എല്‍.എ ജിന ഹികാകയുടെ മോചനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: