ന്യൂദല്‍ഹി: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കടല്‍ക്കൊലയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ നല്കിയ ഹര്ജിയിന്മേലാണ് നോട്ടീസ് അയച്ചത്. കേസ് 20ന് വീണ്ടും പരിഗണിക്കും.
കപ്പല്‍ വിട്ടു കൊടുക്കുന്നതിനു തടസമെന്തെന്നു വിശദീകരിക്കണമെന്നു നോട്ടിസില്‍ പറയുന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം, പോര്‍ട്ട് ട്രസ്റ്റ്, മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നീ ബന്ധപ്പെട്ട കക്ഷികള്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണു കോടതി നോട്ടിസ് അയച്ചത്.
കപ്പല്‍ വിട്ടയയ്ക്കാന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കുകയായിരുന്നു.
കപ്പല്‍ തടഞ്ഞു വയ്ക്കാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പലുടമകള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വെടിവയ്പ്പിന് ഉപയോഗിച്ചതെന്ന് ആരോപിക്കപ്പെട്ട ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തതിനാല്‍ കപ്പല്‍ വിട്ടു നല്കുന്നതു കൊണ്ടു വിപത്തുകളില്ലെന്നാണ് അവര്‍ മുഖ്യമായും വാദിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി വീട്ടില്‍ വച്ചു കുറ്റകൃത്യം നടന്നാല്‍ വീടു കസ്റ്റഡിയിലെടുക്കാനാകുമോയെന്നു ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന് പി.കെ. വേണുഗോപാല്‍ ആണു കമ്പനിക്കു വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: