കോട്ടയം : സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ചര്‍ച്ച ചെയ്യുന്നത് അഞ്ചാം മന്ത്രിയെ പറ്റിയാണ്. ഇത് മത രാഷ്ട്രീയത്തിന്റെ സ്വരമാണ്. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയായ നടപടിയല്ല. രാഷ്ട്രീയം ദുഷിക്കുമ്പോള്‍ മതത്തിന് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സമദൂരത്തില്‍ നിന്നും ശരി ദൂരത്തിലേക്ക് എന്‍എസ്എസ് മാറിയത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. മൃഗീയഭൂരപക്ഷം നേടുന്ന സര്‍ക്കാരിനേ ഭരിക്കുന്നത് ന്യൂനപക്ഷമായിരിക്കും. സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമാണെങ്കില്‍ ഭരണവും നേരെ ചൊവ്വേ നടക്കുമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് എടുത്ത നിലപാട് ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിച്ചു തരുന്നു. സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് എന്‍എസ്എസ്സിനുള്ളത്. കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് എന്‍എസ്എസ്സിനെ സ്ഥിരമായി വിമര്‍ശിക്കുകയാണ്. ഈ വിമര്‍ശനത്തിന് മറുപടി അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ഇതിനൊക്കെ എന്‍എസ്എസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
കേരളത്തില്‍ ഇപ്പോള്‍ രാഷ്ട്രീയ വിവേചനമില്ല. നീ വേലികെട്ട് ഞാന്‍ ചാത്തമുണ്ണാം എന്നതായിരുന്നു കേരളത്തിലെ മുന്‍കാല രാഷ്ട്രീയ ചരിത്രം. കേരളത്തില്‍ കോണ്‍ഗ്രസ്സും-സിപിഎമ്മും-ബിജെപിയും ശക്തി പ്രാപിക്കണമെന്നാണ് എന്‍എസ്എസ്സിന്റെ ആഗ്രഹമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
കോട്ടയം താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: