ന്യൂദല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍സിടിസി) സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മന്മോഹന് സിംഗ് അംഗീകരിച്ചു. മെയ് അഞ്ചിനായിരിക്കും മുഖ്യമന്ത്രിമാരുടെ യോഗം. അതേസമയം, യോഗം വിളിച്ചുചേര്‍ക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ഒരു തീരുമാനവുമെടുക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകിട മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുഭവിക്കുന്നത് സംബന്ധിച്ച തീരുമാനവും മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
എന്‍സിടിസി സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന വിവാദ ഉത്തരവ് ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ബീഹാര്‍, ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. ഭീകരവിരുദ്ധകേന്ദ്രം വരുന്നതോടുകൂടി സംസ്ഥാനങ്ങളുടെ അവകാശത്തെ ലംഘിക്കുമെന്നും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ഇത് തകര്‍ക്കുമെന്നുമാണ് മുഖ്യമന്ത്രിമാര്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: