ന്യൂദല്‍ഹി: അഴിമതിയ്ക്കെതിരേ രൂപം നല്കുന്ന ലോക്പാല്‍ ബില്‍ അഴിമതി വര്ദ്ധിപ്പിക്കാനിടയാക്കിയേക്കുമെന്ന് പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
അഴിമതിയ്ക്കെതിരേ പ്രായോഗികമായ അന്വേഷണ സംവിധാനം സൃഷ്ടിക്കാന്‍ ലോക്പാല്‍ ബില്‍ കൂടുതല്‍ പരിഗണനയ്ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം പാര്‍ലമെന്റിനോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിലവിലെ രൂപത്തിലുള്ള ലോക്പാല്‍ ബില്‍ ഒരു സമാന്തര ഉദ്യോഗസ്ഥ വൃന്ദത്തെ സൃഷ്ടിക്കുമെന്നും അത് അഴിമതി ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്ദ്ധിപ്പിക്കാനിടയാക്കിയേക്കുമെന്നും ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. ജന്‍ലോക്പാല്‍ ബില്ലായാലും സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലായാലും ഇക്കാര്യത്തില്‍ വ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ലോക്പാലിന്റെ അന്വേഷണ പരിധിയില്‍ പ്രധാനമന്ത്രി മുതല്‍ പ്യൂണ്‍ വരെയുള്ള 55 ലക്ഷത്തോളം പേര് ഉള്‍പ്പെടും. കേവലം ഒരു ലോക്പാലിന് ലക്ഷകണക്കിന് വരുന്ന പരാതികള്‍ അന്വേഷിക്കാനാവില്ലെന്ന് തീര്‍ച്ചയാണ്. ഇതിനായി ആയിരക്കണക്കിന് ലോക്പാലുകള് വേണ്ടിവരും. ഒരു പക്ഷേ 50,000-ഓളം പേര് ഇതിലേയ്ക്കായി പ്രവര്ത്തിയ്ക്കണ്ടി വരും. ഈ ഉദ്യോഗസ്ഥര്‍ക്കെല്ലാം ശമ്പളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. അവര്‍ അഴിമതി മുക്തരായിരിക്കുമെന്ന് എങ്ങനെ ഉറപ്പ് നല്‍കാനാവും?’ – ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു.
രാജ്യത്തെ സാഹചര്യം വച്ചുനോക്കുമ്പോള്‍ ലോക്പാല്‍ ഉദ്യോഗസ്ഥരില്‍ തന്നെ വലിയൊരു വിഭാഗം പിന്നീട് അഴിമതിക്കാരും ബ്ലാക്ക്മെയിലിംഗ് നടത്തുന്നവരുമായി മാറിയേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: