തിരുവനന്തപുരം : യുഡിഎഫില്‍ എല്ലാം തീര്‍പ്പായെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും കുരുക്കകളോരോന്നും മുറുകിക്കൊണ്ടിരിക്കുന്നു. അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും വകുപ്പിന്റെ കാര്യത്തില്‍ തര്‍ക്കം രൂക്ഷമായി. ജോണിനെല്ലൂരാണ് ഇപ്പോള്‍ ഇടങ്കോലിടുന്നത്. പാര്‍ട്ടി പറഞ്ഞെങ്കിലും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കെ.ബി. ഗണേഷ്കുമാര് വ്യക്തമാക്കി. അഞ്ചാം മന്ത്രിക്കാര്യത്തില്‍ ധൃതിയില്ലെന്ന് ഏറ്റവും ഒടുവില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറയുമ്പോള്‍ അത് ഉടനെ വേണമെന്ന് ഹൈദരലി തങ്ങള്‍ കട്ടായം പറയുന്നു. രാജ്യസഭാ സീറ്റിനെക്കുറിച്ചുള്ള തര്‍ക്കം വേറെയും. എല്ലാംകൊണ്ടും കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ് യുഡിഎഫ് സംവിധാനം.
അനൂപിന്റെ മന്ത്രി പ്രശ്നത്തില്‍ ജോണി നെല്ലൂര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ അനാവശ്യ വിവാദം എന്നാണ് വിമര്‍ശനം ഉയരുന്നത്. ഏത് വകുപ്പ് കിട്ടിയാലും പ്രശ്നമില്ലന്നും ചെറിയ വകുപ്പുകളോടാണ് താല്‍പ്പര്യം എന്നും അനൂപ് ജേക്കബിന്റെ അമ്മ ഡെയ്സി ജേക്കബ് യുഡിഎഫ് നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് സൂചന. എന്നാല്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുതന്നെ വേണം എന്ന പിടിവാശിയിലാണ് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍.
ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം കൂടിയ പാര്‍ട്ടി യോഗത്തില്‍ കടുത്ത അഭിപ്രായഭിന്നത രൂപപ്പെട്ടു. പാര്‍ട്ടിയുടെ പ്രധാന നേതാവ് താനാണെന്നും അതിന് വിട്ടുവീഴ്ച്ച ഇല്ലെന്നും ജോണി നെല്ലൂര്‍ പിടിവാശി പിടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ഡെയ്സി ജേക്കബ് “ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ ഒന്നും തനിക്കോ മകനോ പങ്കില്ലെന്നും മുഖ്യമന്ത്രിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും” പറഞ്ഞതായ റിപ്പോട്ടുണ്ട്. ഇതോടെ പ്രധാനപ്പെട്ട വകുപ്പുകള്‍ ഒന്നും അനൂപിന് ലഭിക്കുന്നില്ലെന്ന് ഉറപ്പായി.
കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലും ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുതന്നെ അനൂപിന് നല്‍കണമെന്ന് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍പ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്തവര്‍ പലരും നിരവധി ആക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടുത്തന്നെ താരതമ്യേന ചെറിയ വകുപ്പ് ലഭിച്ചാല്‍ത്തന്നെ അതില്‍ അനൂപിന് ശോഭിക്കാനാകും. വകുപ്പിന്റെ കാര്യത്തില്‍ കടുംപിടുത്തമില്ലെന്ന് മുഖ്യമന്ത്രിയോട് അനൂപും ഡെയ്സിയും അറിയിച്ചുവെന്നാണ് വിവരം.
നാലുവര്‍ഷം അനൂപ് നല്ല പേര് മാത്രം കേള്‍പ്പിച്ച് മന്ത്രി സ്ഥാനത്തിരിക്കണമെങ്കില്‍ വലിയ വകുപ്പുകള്‍ കിട്ടാതിരിക്കുന്നതുതന്നെയാണു നല്ലതെന്ന് ഈ നേതാക്കള്‍ ഡെയ്സിയോടും അനൂപിനോടും പറഞ്ഞിരുന്നു. 12,070 വോട്ടുകള്‍ ഭൂരിപക്ഷം നേടി വിജയിച്ച ശേഷം, അനൂപിന്റെ പരിചയക്കുറവ് മുതലെടുക്കാന്‍ മുതിര്‍ന്നവര്‍ തന്നെ ശ്രമിക്കുന്നതില്‍ ഡെയ്സി ജേക്കബിനു വിഷമമുണ്ട്.
അതിനിടെ, പാര്‍ട്ടി ചെയര്മാന് സ്ഥാനം മറ്റൊരാള്‍ക്ക് നല്കി പാര്‍ട്ടി ലീഡര്‍ പദവിയിലേക്ക് മാറാന്‍ ജോണി നെല്ലൂര്‍ നടത്തുന്ന നീക്കവും ജേക്കബ് ഗ്രൂപ്പില്‍ പുതിയ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. ജേക്കബ് വഹിച്ചിരുന്ന ലീഡര്‍ പദവി അനൂപ് ജേക്കബിന് കൊടുക്കാതിരിക്കാനാണ് നീക്കം. അനൂപിനെ മന്ത്രിസ്ഥാനത്തിരുത്തി ജോണിക്ക് ഭരണം നടത്താനുള്ള തന്ത്രങ്ങളാണ് മെനയുന്നതെന്നാണ് ആക്ഷേപം.
അനൂപിന്റെ മന്ത്രിസ്ഥാനം ഉടന്‍ ഉണ്ടാവും. ഇതില്‍ ഗവര്‍ണ്ണറുടെ ഡേറ്റിന്റെ ചില പ്രശ്നങ്ങളുണ്ട്. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തിന് അനൂപിന്റെ സ്ഥാനാരോഹണവുമായി ബന്ധമില്ലെന്ന് യോഗത്തിനുശേഷം യുഡിഎഫ് കണ്‍വീനര്‍ തങ്കച്ചന് പറഞ്ഞിരുന്നു. ലീഗിന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല.
എന്നാല്‍ തങ്കച്ചന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടനെ വാര്‍ത്താസമ്മേളനം വിളിച്ച കുഞ്ഞാലിക്കുട്ടി അനൂപും അലിയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. മഞ്ഞളാംകുഴി അലിയെ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയാക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായതായി മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ചാം മന്ത്രിയുടെ കാര്യം നേരത്തെ തന്നെ ലീഗ് യുഡിഎഫില്‍ ഉന്നയിച്ചതാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തു.
യോഗത്തില്‍ ഫോര്‍മലായി ഇക്കാര്യം പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. അംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ലീഗിന് അഞ്ചില്‍ കൂടുതല്‍ മന്ത്രി സ്ഥാനം ആവശ്യപ്പെടാം. എന്നാല്‍ വിട്ടുവീഴ്ചയെന്നത് ലീഗ് നയമാണ്. മുന്നണിയില്‍ അലോസരമുണ്ടാക്കാന്‍ ലീഗ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ചാം മന്ത്രിയുടെ കാര്യം ചര്ച്ചചെയ്യുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ അതില്‍ കുഞ്ഞാലിക്കുട്ടി ഭേദഗതി വരുത്തി. കോണ്‍ഗ്രസ് തീരുമാനം വരുംവരെ കാത്തിരിക്കാം എന്നാണ് ഒടുവില്‍ പറഞ്ഞത്.
അതേസമയം ലീഗിന്റെ മന്ത്രി സ്ഥാനവും അനൂപിന്റെ സത്യപ്രതിജ്ഞയും നീണ്ടുപോകുമെന്ന് തന്നെയാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗണേശന് പ്രശ്നത്തില്‍ തീരുമാനം ആയിക്കഴിഞ്ഞു. ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റണം എന്ന വാശിയിലാണ് പിള്ള. എന്നാല്‍ ഒരു കാരണവശാലും അതിന് കഴിയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: