തിരുവനന്തപുരം: ലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്നം ഉന്നയിച്ചപ്പോള്‍ യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി. അനൂപ് ജേക്കബിനോടൊപ്പം ലീഗിന്റെ മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞചെയ്യും. അത് ഉടന്‍ ഉണ്ടാകും. അഞ്ചാംമന്ത്രിക്കാര്യം കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്തിട്ടേ ഇല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് പ്രസ്താവിച്ചിരുന്നത്. മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം അനൂപ് ജേക്കബിന്റെ മന്ത്രിപദവി, കെ.ബി.ഗണേഷ്കുമാറിനെ പിന്‍വലിക്കണമെന്ന ആവശ്യം എന്നിവയായിരുന്നു പ്രധാനമായും ഇന്നലത്തെ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നത്.
ഭാവിയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് കേരളാകോണ്‍ഗ്രസ്സ് ആവശ്യപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും ഇന്നലെ ഇതുസംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയൊന്നും ഉണ്ടായില്ല. ഗണേഷ്കുമാറിനെ ഒഴിവാക്കണമെന്ന പിള്ളയുടെ ആവശ്യത്തില്‍ തീരുമാനമുണ്ടായില്ല. അനൂപിന്റെ സത്യപ്രതിജ്ഞക്കൊപ്പം അഞ്ചാംമന്ത്രിയും വേണമെന്നായിരുന്നു ലീഗിന്റെ വാദം. ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോ ലീഗിന്റെ ആവശ്യത്തെ എതിര്‍ത്തില്ല. ഘടകകക്ഷികളും ലീഗിന്റെ ആവശ്യം അര്‍ഹമാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
അഞ്ചാംമന്ത്രിസ്ഥാനം ലീഗിന് നല്‍കാം എന്ന രീതിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിച്ചത്. ഹൈക്കമാന്റിന്റെ അംഗീകാരം വാങ്ങിയ ശേഷം ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. പത്രസമ്മേളനത്തില്‍ മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന് വ്യക്തമായ നിലപാട് പറയതിരുന്നതിനെ തുടര്‍ന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പിന്നീട് വാര്‍ത്താസമ്മേളനം നടത്തിയാണ് തീരുമാനം വെളിപ്പെടുത്തിയത്. യാതൊരു സംശയവും വേണ്ട, ലീഗിന്റെ അഞ്ചാംമന്ത്രിയും അനൂപും ഒരുമിച്ച് സത്യപ്രതിജ്ഞചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു.
വകുപ്പിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് അനൂപ് ജേക്കബിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ വൈകുന്നത്. എന്നാല്‍ ഗവര്‍ണറുടെ സമയം ലഭ്യമാകാത്താതുകൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. ഏപ്രില്‍ രണ്ടിനകം അനൂപിനെ മന്ത്രിയാക്കണമെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി എടുത്തിരിക്കുന്നത്.
കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തുനിന്നും പിന്‍വലിച്ചതായി ആര്.ബാലകൃഷ്ണപിള്ള യോഗത്തെ അറിയിച്ചു. പാര്ട്ടിയെവേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ടെന്നായിരുന്നു പിള്ളയുടെ നിലപാട്. ഇക്കാര്യത്തില്‍ ഏപ്രില്‍ 10നകം തീരുമാനമെടുക്കാമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പാര്‍ട്ടി ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ ഗണേഷ്കുമാറിനെക്കൊണ്ട് ചെയ്യിച്ച് പ്രശ്നം ഒത്തുതീരുമെന്നാണ് കരുതുന്നത്. ഇടതുയൂണിയനില്‍പ്പെട്ട ചിലര്‍ ഗണേഷ്കുമാറിന്റെ പേഴ്സണല്‍സ്റ്റാഫില്‍ പെട്ടിട്ടുണ്ട്. ഇവരെ ഒഴിവാക്കും. പകരം ബാലകൃഷ്ണപിള്ള നിശ്ചയിക്കുന്ന ചിലരെ എടുക്കും. പാര്‍ട്ടിക്കുകിട്ടിയ ബോര്‍ഡ്- കോര്‍പ്പറേഷനുകളും പാര്‍ട്ടി നേരിട്ട് നിയന്ത്രിക്കും എന്നിങ്ങനെ ധാരണയുണ്ടാക്കി ഗണേഷ്കുമാര് മന്ത്രിപദവിയില്‍ തുടരാനാണ് സാദ്ധ്യത. മന്ത്രിയെന്ന നിലയില്‍ ഗണേഷ്കുമാറിന്റെ പ്രവര്‍ത്തനം ഏറെ മികച്ചതാണെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെയും യോഗത്തില്‍ വ്യക്തമാക്കി.
നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ യുഡിഎഫില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കുക എന്ന സമീപനമായിരുന്നു കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതുകൊണ്ടുതന്നെ വിവാദവിഷയങ്ങളോട് സമവായത്തിന്റെ സ്വരത്തിലാണ് നേതാക്കള്‍ പ്രതികരിച്ചത്.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് വേണമെന്ന് കെ.എം.മാണി യോഗത്തില്‍ പറയുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അതിനു സമയമായില്ല എന്ന സമീപനമായിരുന്നു പാര്‍ട്ടിയുടേത്. മാണിക്ക് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റിനുപകരം മാണിയുടെ മകനെ കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിയാക്കും. കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ പച്ചക്കൊടി കാണിക്കേണ്ടത്. ഈ ഒത്തുതീര്‍പ്പ് മാണിക്കും സ്വീകാര്യമാകുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.
യോഗത്തില്‍ ഉയര്‍ന്ന ആവശ്യങ്ങള്‍ ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്റിന്റെ അനുമതിയോടെ തീരുമാനിക്കും. എല്ലാവരോടും നന്ദിപറയാന്‍ വേണ്ടി അനൂപ് യോഗത്തില്‍ വന്നു മടങ്ങിയെന്നും തങ്കച്ചന് പറഞ്ഞു. അനൂപിന്റെ സത്യപ്രതിജ്ഞാക്കാര്യം ചര്‍ച്ചക്കു വന്നു. ബാലകൃഷ്ണപിള്ള അവരുടെ മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസം പറഞ്ഞു. അനൂപിന്റെയും ബാലകൃഷ്ണപിള്ളയുടെയും കാര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് ഉടന്‍ തീരുമാനം കൈക്കൊള്ളും. തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: