ന്യൂദല്‍ഹി: അഴിമതിക്കെതിരെ ഒന്നും ചെയ്യാതെ മൂകവും ബധിരവുമായ നയം സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ അണ്ണാ ഹസാരെ ദല്‍ഹിയില്‍ നടത്തുന്ന ഏകദിന ഉപവാസത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് രാവിലെ പതിനൊന്ന് മണിയോടെ ജന്തര്‍മന്ദര്‍ സമരപ്പന്തലില്‍ ഹസാരെ എത്തിയത്. ത്രിവര്‍ണപതാക വീശി വന്ദേമാതരം, ഭാരത് മാതാ കി ജയ് വിളികളോടെ അനുയായികളും ആരാധകരും ഹസാരെയെ സ്വാഗതം ചെയ്തു.
കൊല്ലപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് നരേന്ദ്രകുമാറിന് നീതി ലഭിക്കണമെന്നും അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസം. അഴിമതിക്കെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുത്തു.
അഴിമതിവിരുദ്ധ സമരത്തില്‍ ഒരുപാടുപേര് ജീവന് ത്യജിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഹസാരെ പറഞ്ഞു. അഴിമതിവിരുദ്ധ സമരത്തില്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കന്മാരും കുട്ടികളും ഭാര്യമാരും നീതിക്കുവേണ്ടി കേഴുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കേള്‍ക്കുന്നില്ല. ഇതിനെതിരെ വന്സമരങ്ങളുണ്ടാകണം. എന്നാല്‍ മാത്രമേ സര്‍ക്കാര്‍ ശ്രദ്ധിക്കുകയുള്ളൂ, ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന് ശേഷമാണ് അണ്ണാ ഹസാരെ വീണ്ടും സമരരംഗത്തെത്തുന്നത്. ഇത് അഞ്ചാം തവണയാണ് 74-കാരനായ ഹസാരെ ഉപവാസം നടത്തുന്നത്. ഹസാരെ സംഘത്തില്‍പ്പെട്ട ശാന്തിഭൂഷണ്‍, അരവിന്ദ് കേജ്രിവാള്, കിരണ്‍ബേദി, മനീഷ് ബിസോഡിയ, സന്തോഷ് ഹെഗ്ഡെ തുടങ്ങിയവരും ഉപവാസത്തില്‍ പങ്കെടുത്തിരുന്നു.
അഴിമതിക്കെതിരെ ശബ്ദിച്ചതിന് കുറഞ്ഞത് 15 പേരെങ്കിലും 2010 മുതല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹസാരെ സംഘം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അണ്ണാ സംഘം ശക്തമായ ജന്‍ലോകപാല്‍ ബില്ലിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നു. ഏതെങ്കിലും പാര്‍ട്ടിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സമരം കോണ്‍ഗ്രസിനെതിരാണെന്ന വ്യക്തമായ സൂചനയാണ് ഉപവാസത്തില്‍ പ്രസംഗിച്ച നേതാക്കന്മാരെല്ലാം നല്‍കിയത്.
ജന്‍ലോക്പാല്‍ ബില്ലിന് പിന്തുണ നല്‍കുന്നവരുടെ വലിയ രീതിയലുള്ള പിന്തുണയാണ് ജന്ദര്‍മന്ദിറില്‍ ഇന്നലെ ദൃശ്യമായത്. ഹസാരെക്കൊപ്പം കരഘോഷം മുഴക്കിയും വന്ദേമാതരം ആലപിച്ചും ഹസാരെ അനുകൂലികള്‍ പ്രതിഷേധത്തെ ശക്തിപ്പെടുത്തി. കുമാര്‍ ബിശ്വാസിന്റെ പ്രസംഗത്തോടെയാണ് ഉപവാസം ആരംഭിച്ചത്. അഴിമതിക്കെതിരായ സമരത്തില്‍ പങ്കെടുക്കുവാനായി ഇന്ത്യയിലെ മന്ത്രിമാര്‍ അവരുടെ മക്കളെ തെരുവിലേക്കിറക്കിവിടുമോ എന്ന് കുമാര്‍ ചോദിച്ചു.
അഴിമതിക്കെതിരെ സമരം ചെയ്ത് രക്തസാക്ഷികളായ 19 പേരുടെ വലിയ ചിത്രങ്ങള്‍ വേദിയില്‍ സ്ഥാപിച്ചിരുന്നു. സോണിയാഗാന്ധിയുടെ റായ്ബറേലിയില്‍നിന്നും വന്നിരുന്ന പ്രത്യേക സംഘവും പരിപാടിയില്‍ സജീവ പങ്കാളികളായി. ആര്സിഎമ്മില്നിന്നുള്ള ഒരു വലിയ കൂട്ടം അംഗങ്ങളും ഹസാരെയെ അനുകൂലിച്ചെത്തിയിരുന്നു. വിദേശികളെ സ്വീകരിച്ചാനയിക്കുകയും സ്വദേശികളെ വഞ്ചിക്കുകയും ചെയ്യുന്നത് അനുവദിക്കരുതെന്ന ബാനറുകളുമായാണ് ആര്‍സിഎം അംഗങ്ങള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: