മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടത് എപ്പോഴാണെന്ന് തനിക്ക് നന്നായി അറിയാമെന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന് സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. ആഗ്രഹമുള്ളിടത്തോളം കാലം താന്‍ ക്രിക്കറ്റ് കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നും വിരമിക്കുന്നതും അങ്ങനെ തന്നെ ആയിരിക്കുമെന്നും മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ സച്ചിന് പറഞ്ഞു. ഒരു കായികതാരം നേട്ടങ്ങളുടെ ഔന്ന്യത്യത്തില്‍ നില്ക്കുമ്പോള് വിരമിക്കണമെന്ന് പറയുന്നത് തികച്ചും സ്വാര്‍ത്ഥതയാണ്. ഉയരങ്ങളില്‍ എത്തുമ്പോള്‍ രാജ്യത്തെ സേവിക്കുകയാണ് ചെയ്യുന്നത്. താന്‍ വിരമിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് ഇതുവരെ ആവശ്യപ്പെട്ടതായി അറിയില്ല.
കോച്ചും കുടുംബവുമാണ് എന്റെ ശക്തി. ആ പ്രേരണയിലാണ് ക്രിക്കറ്റില്‍ തുടരുന്നതും. ആ പിന്തുണ എപ്പോള്‍ ലഭിക്കാതെ വരുന്നോ അപ്പോള്‍ കളി മതിയാക്കുമെന്നും തെണ്ടുല്‍ക്കര്‍ പറഞ്ഞു. എല്ലാ റെക്കാഡുകളും ഭേദിക്കപ്പെടാനുള്ളവയാണ്. അന്താരാഷ്ട്ര കരിയറില്‍ 100 സെഞ്ച്വറികളെന്ന റെക്കാര്‍ഡ് ഭേദിക്കപ്പെടുമോയെന്ന് പറയാന്‍ താന്‍ ആളല്ല.
എന്നാല്‍ ആ റെക്കാഡ് ഒരു ഇന്ത്യന്‍ കളിക്കാരനാല് ഭേദിക്കപ്പെട്ടാല്‍ സന്തോഷമുണ്ടെന്നും സച്ചിന് പറഞ്ഞു. ടീമിലെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നത് നല്ല പ്രവണതയല്ലെന്നും സച്ചിന് പറഞ്ഞു. ഇംഗണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് കാരണം പരുക്കാണ്. ടീമംഗങ്ങള്‍ പലരും പരുക്കിന്റെ പിടിയിലായതാണ് ഓസ്ട്രേലിയയില്‍ ത്രിരാഷ്ട്ര പരമ്പരയില്‍ റോട്ടേഷന്‍ പോളിസി നടപ്പാക്കാന്‍ കാരണം.
തുടര്‍ച്ചയായ വിജയങ്ങളിലൂടെ ഇന്ത്യ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും ചേദ്യങ്ങള്‍ക്ക് മറുപടിയായി സച്ചിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: