കൊല്ലം: ഇറ്റാലിയന്‍ ഉപവിദേശകാര്യസഹമന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുറയുടെ രഹസ്യ സന്ദര്‍ശനത്തിനു പിന്നില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഇടപെടലെന്ന് സൂചന. സര്‍ക്കാരും പോലീസും അറിയാതെയുള്ള സന്ദര്‍ശനത്തിന്റെ ആസൂത്രണം പള്ളി നേരിട്ടു നടത്തിയതാണെന്ന് വിലയിരുത്തപ്പെടുന്നു. കടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ജലസ്റ്റിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള വരവില്‍ ഇറ്റാലിയന്‍ മന്ത്രി ആദ്യം സന്ദര്‍ശിച്ചത് തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്കൂളിലെ ഹോസ്റ്റല്‍ വാര്ഡന് ഫാ.റജിസണിനെയാണ്. ജലസ്റ്റിന്റെ വീട് സന്ദര്‍ശിക്കാന്‍ വഴിയൊരുക്കണമെന്ന് കൊല്ലം ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍, ഫാ. റജിസണിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഇറ്റാലിയന്‍ മന്ത്രിയും സംഘവും എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രി കെ.വി.തോമസ് ജലസ്റ്റിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങിയതും കര്‍ദിനാളിന്റെ ഇടപെടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം അനൗദ്യോഗികവും അതീവരഹസ്യവുമായാണ് സ്റ്റെഫാന്‍ ദെ മിസ്തുറ കൊല്ലത്തെത്തിയത്. കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ കോടതി നടപടികള്‍ തുടരുന്നതിനിടെയാണ് ഒത്തുതീര്‍പ്പ് ലക്ഷ്യമിട്ട് ഇറ്റാലിയന്‍ സംഘം കൊല്ലത്ത് രഹസ്യമായെത്തി സ്വകാര്യഹോട്ടലില്‍ തമ്പടിച്ചത്.
എന്നാല്‍ വെടിയേറ്റു മരിച്ച ജലസ്റ്റിന്റെ കുടുംബത്തെ കാണാനുള്ള മിസ്തുറയുടെ ശ്രമം പക്ഷേ പാളി. ഇറ്റാലിയന്‍ സംഘത്തിന്റെ രഹസ്യസന്ദര്‍ശനം ചില ചാനലുകള്‍ വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് കടലോരം പ്രക്ഷുബ്ധമാകാനുള്ള സാധ്യത ഏറി. ഇതു കണക്കിലെടുത്താണ് ജലസ്റ്റിന്റെ വീട് സന്ദര്‍ശിക്കാനുള്ള നീക്കം സംഘം ഉപേക്ഷിച്ചത്.
പോലീസിനെയും സര്‍ക്കാരിനെയും അറിയിക്കാതെ കൊല്ലത്തെത്തിയ സംഘം വൈകിട്ട് മൂന്ന് മണിയോടെ തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്കൂള്‍ ഹോസ്റ്റല്‍ വാര്ഡന് ഫാ.റജിസണെ കണ്ട് ചര്‍ച്ച നടത്തിയത് വിവാദമാകുകയാണ്. ഫാ.റജിസണുമായുള്ള കൂടിക്കാഴ്ച മാര്‍ച്ച് 2നു തന്നെ നിശ്ചയിച്ചതായാണ് അറിയുന്നത്. ഇറ്റലിയുടെ വിദേശകാര്യ മന്ത്രിക്ക് തങ്കശ്ശേരിയിലെ ഫാ. റജിസണുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയതിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കടലിലെ വെടിവയ്പ് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി റോമില്‍ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖം വിവാദമായിരുന്നു. ഇറ്റലിക്കാരെ ന്യായീകരിച്ചു കൊണ്ടുള്ള അഭിമുഖത്തില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന് കേന്ദ്രമന്ത്രി കെ.വി.തോമസ് ഇടപെടുമെന്നും ആലഞ്ചേരി പറഞ്ഞിരുന്നു. അഭിമുഖം വിവാദമായതിനെത്തുടര്‍ന്ന് ആലഞ്ചേരി പ്രസ്താവന നിഷേധിക്കാന്‍ തയ്യാറായെങ്കിലും ഇന്നലത്തെ സംഭവവികാസങ്ങള്‍ കൂടുതല്‍ സംശയങ്ങള്‍ക്കിട നല്‍കിയിരിക്കയാണ്. തന്റേതെന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകള്‍ ഫിദസ് ഏജന്‍സി പിന്‍വലിച്ചുവെന്നും കര്‍ദിനാള്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇറ്റാലിയന്‍ മന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുറ കൊല്ലത്ത് രഹസ്യസന്ദര്‍ശനം നടത്തിയ ദിവസം രാവിലെ കേന്ദ്രമന്ത്രി കെ.വി.തോമസ് പ്രദേശം സന്ദര്‍ശിച്ചു മടങ്ങിയത് ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട ശേഷം മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും ഇതേ ദിവസം തന്നെയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്.
മരിച്ച ജലസ്റ്റിന്റെ കുടുംബത്തോടുള്ള സഹതാപം പ്രകടിപ്പിക്കാനാണ് അവരുടെ കുടുംബത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നാണ് സ്റ്റെഫാന്‍ ദെ മിസ്തുറയുടെ അവകാശവാദം. ഇന്ത്യന്‍ നിയമ വ്യവസ്ഥയെ പൂര്‍ണമായും മാനിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനാകാത്തതില്‍ ദുഃഖമുണ്ടെന്നും മിസ്തുറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനെയും പോലീസിനെയും അറിയിക്കാതെയുള്ള ഇത്തരമൊരു രഹസ്യ സന്ദര്‍ശനത്തിന് താത്പര്യമില്ലെന്ന് കൊല്ലപ്പെട്ട ജലസ്റ്റിന്റെ മകന് ഡെറിക് വ്യക്തമാക്കുകയായിരുന്നു.
രാവിലെ തങ്കശ്ശേരി പള്ളിയിലെത്തണമെന്ന ഫാ. റജിസണിന്റെ നിര്‍ദേശം ജലസ്റ്റിന്റെ ബന്ധുക്കള്‍ തള്ളുകയായിരുന്നു. ജലസ്റ്റിന്റെ ഇടവകയായ മൂദാക്കര സെന്റ് പീറ്റേഴ്സ് പള്ളിയില്‍ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമവും നടന്നില്ല. ജില്ലാ അധികൃതരുമായി ബന്ധമില്ലാതെ നടത്തുന്ന ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെയും ഇക്കാരണം കൊണ്ടുതന്നെ കാണേണ്ടതില്ലെന്നാണ് തീരുമാനം.
ഇന്നലെ തങ്കശ്ശേരി പള്ളിയില്‍ മിസ്തുറയെ സന്ദര്‍ശിക്കുന്നതിന് എത്തണമെന്ന് ഇടവക വികാരി വിളിച്ചു പറഞ്ഞുവെങ്കിലും കേസ് തുടരാന്‍ തന്നെയാണ് താത്പര്യമെന്നതിനാല്‍ പോയില്ലെന്ന് ഡെറിക് പറഞ്ഞു. ജലസ്റ്റിന്റെ കുടുംബത്തെ കാണാനുള്ള അനുമതി നിഷേധിച്ചതോടെ തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ വച്ച് കാണാനായിരുന്നു ഫാ.റജിസണുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനം. അതാണ് ഇന്നലെ ജലസ്റ്റിന്റെ മകന്റെയും ബന്ധുക്കളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് മുടങ്ങിയത്.
കൊലയാളികളോടുള്ള ഐക്യദാര്‍ഢ്യം തന്നെയാണ് കൊല്ലപ്പെട്ടയാളോടും എന്നാണ് ഇറ്റാലിയന്‍ മന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം കൊല്ലം പോലീസ് ക്ലബ്ബില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ടു നാവികരെയും മിസ്തുറയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. സ്റ്റെഫാന്‍ ദെ മിസ്തുറയ്ക്കൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ ജോര്‍ജിയോ മറാപ്പൊടി, മിനാസി നിക്കോളാ, ഫ്രാന്‍സിസ് കോ മറീനോ എന്നിവരുമുണ്ടായിരുന്നു.
അതേസമയം ചര്‍ച്ചയ്ക്കിടെ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രെഡിയുമായും ഫാ.റജിസണ്‍ ഫോണില്‍ സംസാരിച്ചതായി സൂചനയുണ്ട്. പ്രതികളായ സൈനികരെ ഇറ്റലിക്ക് വിട്ടുകൊടുക്കുന്നതിലെ അഭിപ്രായമറിയാനായിരുന്നു ശ്രമം. എന്നാല്‍ ഫ്രെഡി അതിന് അനുവദിക്കാനാകില്ലെന്നാണ് മറുപടി നല്‍കിയത്.
എം.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: