കോഴിക്കോട്: ഓര്‍മ്മകള്‍ ബാക്കിയാക്കി പൂര്‍ണ്ണിമ യാത്രയായി. പൂര്‍ണ്ണിമ എന്ന പേര് നാം ഒരുപക്ഷേ മറന്ന് തുടങ്ങിയിരിക്കാം. മലയാളികളുടെ മനസില്‍ നീറുന്ന വേദന ബാക്കിയാക്കിയാണ് പൂര്‍ണ്ണിമ യാത്രാമൊഴി ചൊല്ലിയത്. പൂര്‍ണ്ണിമയുടെ മരണവാര്‍ത്ത ഏവരെയും വേദനിപ്പിക്കുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന വാര്‍ത്തയായി. കഴിഞ്ഞ ഒരു വര്‍ഷമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂര്‍ണ്ണിമ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പൂര്‍ണ്ണിമയുടെ ജീവന് ഡോക്ടര്‍മാര്‍ നിലനിര്‍ത്തിയത്. ലോകം മുഴുവനുമുള്ള മലയാളികളും പ്രാര്‍ത്ഥനകളുമായി പൂര്‍ണ്ണിമയ്ക്കും കുടുംബത്തിനുമൊപ്പംനിന്നു.
2011 ജനുവരി 12നാണ് പൂര്‍ണ്ണിമയുടെ കുടുംബത്തിന് ആഘാതമേല്പ്പിച്ച്കൊണ്ട് ആ ദുരന്തം എത്തിയത്. വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥിയായ പൂര്‍ണ്ണിമ ട്യൂഷന് കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ തുറന്ന വാതില്‍ പൂര്‍ണ്ണിമയുടെ കഴുത്തിന് പിറകില്‍ തട്ടുകയായിരുന്നു. തെറിച്ചുവീണ പൂര്‍ണ്ണിമയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായി പൂര്‍ണ്ണിമ. സുഷുമ്നാനാഡിയിലെ ഞെരമ്പിന് ക്ഷതമേറ്റതാണ് പൂര്‍ണ്ണിമയുടെ ജീവിതം തളര്‍ത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചു. തലയ്ക്കുകീഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായി പൂര്‍ണ്ണിമ. പേസ്മേക്കര്‍ ഘടിപ്പിച്ച് പൂര്‍ണ്ണിമയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന വിശ്വാസത്തില്‍ ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ സാമ്പത്തിക സ്ഥിതി തടസ്സമായി.
അപ്പോഴേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള നടപടികളുമായി സ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും നാട്ടുകാരും മുന്നോട്ടുവന്നു. വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തോടെ ചര്‍ച്ച കോഴിക്കോടിന് പുറത്തേക്ക് വ്യാപിച്ചു. പിന്നീട് ഫെയ്സ്ബുക്കുവഴിയും ഓര്‍ക്കൂട്ട് വഴിയും പൂര്‍ണ്ണിമയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രവഹിച്ചു. പ്രാര്‍ത്ഥനയായും പണമായും സഹായങ്ങള്‍ ഒഴുകി എത്തി.
ഏകദേശം അരക്കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഏകദേശം എഴുപത് ലക്ഷത്തോളം രൂപ സമാഹരിക്കാനായി. എന്നാല്‍ പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനുള്ള അനുകൂല സാഹചര്യം പൂര്‍ണിമയുടെ ശരീരത്തിനുണ്ടായിരുന്നില്ല. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയില്‍ പൂര്‍ണ്ണിമ കഴിഞ്ഞു ഒപ്പം മാതാപിതാക്കളും. തലയ്ക്കുമീതെ ചലനശേഷി ഇല്ലെങ്കിലും പൂര്‍ണ്ണിമയ്ക്ക് എല്ലാവരെയും തിരിച്ചറിയാനും അത്യാവശ്യത്തിന് സംസാരിക്കാനും കഴിഞ്ഞു.
പൂര്‍ണ്ണിമയെ വീട്ടിലേക്ക് മാറ്റുന്നതിനായി വീട്ടില്‍ രണ്ട് വെന്റിലേറ്ററുകള്‍ വാങ്ങി ഫിറ്റ് ചെയ്തു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി, ഒരുവര്‍ഷം നീണ്ട ആശുപത്രിവാസത്തിനുശേഷം വെള്ളിയാഴ്ചയാണ് പൂര്‍ണ്ണിമ ആശുപത്രി വിട്ടത്. എന്നാല്‍ ഇന്നലെ രാവിലെ വിളിച്ചപ്പോള്‍ പൂര്‍ണ്ണിമയില്‍ നിന്ന് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പൂര്‍ണ്ണിമ ഈ ലോകത്തോട് തന്നെ വിടപറഞ്ഞിരുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്കുള്ളില്‍ വേദനകള്‍ മാത്രം ബാക്കിയാക്കി.
തൊണ്ടയാട് നെല്ലിക്കോട് ഹൗസിംഗ് കോളനിയിലെ താമസക്കാരനായ തിരുവല്ല കാവുംഭാഗം പറയത്ത്കാട്ടില്‍ പ്രദീപ് കുമാറിന്റെയും പ്രസന്നയുടെയും മകളാണ് പൂര്‍ണ്ണിമ. സഹോദരി പ്രവീണ.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരണവിവരമറിഞ്ഞ് പൂര്‍ണ്ണിമയുടെ വീട്ടില്‍ എത്തി. മൃതദേഹം ഇന്നലെ കോഴിക്കോട് നിന്നും തിരുവല്ലയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് തിരുവല്ലയില്‍ നടക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: