Categories: Travel

കൊഞ്ചിറവിള ശ്രീഭഗവതീക്ഷേത്രം

Published by

തിരുവനന്തപുരം നഗരത്തിലാണ്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊഞ്ചിറവിള ഭഗവതീക്ഷേത്രം. ശ്രീകോവിലില്‍ ചതുര്‍ബാഹുവായ ഭഗവതി ശാന്തസ്വരൂപിണിയാണ്‌. ആറ്റുകാലമ്മയുടെ ജ്യേഷ്ഠസഹോദരിയാണെന്ന്‌ വിശ്വാസം. ഗണപതി, നാഗര്‍, മന്ത്രമൂര്‍ത്തി, ബ്രഹ്മരക്ഷസ്സ്‌, മാടന്‍ തമ്പുരാന്‍ എന്നീ ഉപദേവന്മാരുമുണ്ട്‌. എല്ലാ മാസവും പൗര്‍ണമിനാളില്‍ നടക്കുന്ന ഐശ്വര്യപൂജയും ആയില്യം നാളിലുള്ള ആയില്യപൂജയുമാണ്‌ ഇവിടെ വിശേഷം.

പണ്ട്‌ കൊഞ്ചിറവിളയില്‍ ആമ്പല്ലൂര്‍ എന്നൊരു തറവാടുണ്ടായിരുന്നു. അവിടെ ദേവീഭക്തനായ ഒരു കാരണവര്‍ സന്ധ്യാനേരത്ത്‌ വീടിന്റെ വടക്കുഭാഗത്തായി ഒരു ദിവ്യജോതിസ്സ്‌ കണ്ടു. ദിവ്യജോതിസ്സില്‍ തേജോമയിയായ ഒരു ബാലിക നില്‍ക്കുന്നത്‌ കണ്ടു. തൊഴുകൈയോടെ നിന്ന കാരണവരോട്‌ ഒരു കിണ്ടി വെള്ളവും പഴവും മലരും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കാരണവര്‍ ഇതെല്ലാം കൊണ്ടുവന്നപ്പോള്‍ ആ ബാലിക അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.

അന്നുരാത്രി കാരണവര്‍ക്ക്‌ സ്വപ്നദര്‍ശനമുണ്ടായി. ആ ബാലിക കൊടുങ്ങല്ലൂര്‍ ഭഗവതിയാണെന്നും ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്തുള്ള വരിക്കപ്ലാവിന്‌ വടക്കുമാറി ഒരു തെറ്റിച്ചെടി ഉണ്ടെന്നും അവിടെ ദേവീസാന്നിധ്യം ഉള്ളതായും അരുളിചെയ്തു. നേരം പുലര്‍ന്നപ്പോള്‍ കാരണവര്‍ക്ക്‌ താന്‍ കണ്ട സ്വപ്നം സത്യമാണെന്ന്‌ ബോദ്ധ്യമായി. വരിക്കപ്ലാവിന്റെ തടികൊണ്ട്‌ പീഠം നിര്‍മ്മിച്ച്‌ ദേവിയെ അവിടെ കുടിയിരുത്തി. പൂജാദികര്‍മ്മങ്ങള്‍ എല്ലാം കാരണവര്‍ തന്നെയാണ്‌ ചെയ്തിരുന്നത്‌. പിന്നീട്‌ ക്ഷേത്രം പുതുക്കിപണിയുകയും ചതുര്‍ബാഹുവായ ഭഗവതിയുടെ പഞ്ചലോഹവിഗ്രഹം കൊണ്ട്‌ പുനര്‍പ്രതിഷ്ഠാകര്‍മ്മം നടത്തുകയും ചെയ്തു.

കുംഭമാസത്തില്‍ പൂരാടം നക്ഷത്രത്തില്‍ തുടങ്ങി പത്തുദിവസത്തെ ഉത്സവമാണ്‌ ഇവിടെ പ്രധാനം. മൂന്നാം ഉത്സവത്തിന്‌ കൂട്ടിയോട്ടനേര്‍ച്ചക്കാര്‍ വ്രതാനുഷ്ഠാനം തുടങ്ങും. ഒന്‍പതാംദിനമായ അശ്വതിക്കാണ്‌ പൊങ്കാല. അന്ന്‌ വൈകിട്ട്‌ മുന്ന്‌ മണിയ്‌ക്ക്‌ പൊങ്കാല നൈവേദ്യം നടക്കും. ഇത്‌ ഇവിടത്തെ മാത്രം പ്രത്യേകതയാണ്‌. പൊങ്കാലയ്‌ക്കുശേഷം കുത്തിയോട്ടവും ചൂരല്‍കുത്തുമാണ്‌. പിന്നെ ദേവിയുടെ പുറത്തെഴുന്നെള്ളിപ്പാണ്‌.

കുത്തിയോട്ടത്തിന്റെ അകമ്പടിയോടെ മണക്കാട്‌ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി ഇടയ്‌ക്ക്‌ പൂജകഴിഞ്ഞ്‌ തിരിച്ചെഴുന്നെള്ളുന്നു. പുരാതനക്ഷേത്രമായ മണക്കാട്‌ ക്ഷേത്രത്തിലെ ശാസ്താവ്‌ ,ദേവിയുടെ സഹോദരനാണെന്ന്‌ സങ്കല്‍പം. പരിപാടികളില്‍ ശ്രദ്ധേയമായത്‌ തോറ്റംപാട്ടാണ്‌. പത്താം ഉത്സവത്തിന്‌ രാത്രിയില്‍ കാപ്പഴിക്കലും കുരുതര്‍പ്പണവും നടക്കുന്നതോടെ ഉത്സവത്തിന്‌ സമാപനമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts