മുംബൈ: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സംഘടനകളാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. അമേരിക്കയിലെ ഒരു ശാസ്ത്രമാസികക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ റഷ്യന്‍ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകള്‍ ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു. കൂടാതെ നിലയത്തിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായും കഴിഞ്ഞു. ഇന്ത്യ സംയുക്ത സഹകരണത്തോടെയുള്ള പദ്ധതി നിര്‍ത്തിവെക്കണമെന്ന് തമിഴ്നാട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ മനസിലാക്കാതെയാണ് ഇത്തരം സമരങ്ങളെന്നും അത് രാജ്യത്തിന്റെ വികസനത്തിനെതന്നെ ബാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് സഹായം നല്‍കുന്നതെന്നും സ്കാന്ഡിനേവിയന് രാഷ്ട്രങ്ങളും സമരത്തിന് ധനസഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈന നല്ലൊരു അയല്‍രാജ്യമാണെന്നും തുടര്‍ന്നും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അഭിമുഖത്തിനിടയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനിടെ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവനയുടെ ഉദ്ദേശശുദ്ധി വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ വിദേശ സന്നദ്ധസംഘടനകളാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്.
പ്രസ്താവനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക്മുന്നില്‍ തുറന്നുപറയണമെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് പ്രധാന പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജെറ്റ്ലി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അമേരിക്ക ആസ്ഥാനമായ ഒരു ശാസ്ത്രമാസികക്ക് നല്കിയ അഭിമുഖത്തിലാണ് തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ നടത്തുന്ന സമരക്കാര്‍ക്ക് സഹായം നല്‍കുന്നത് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കാന്ഡിനേവിയന് സന്നദ്ധസംഘടനകളാണെന്ന് വെളിപ്പെടുത്തിയത്.
പ്രസ്താവനയില്‍ എന്താണ് ശരിയെന്നുള്ളത് പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ഇന്ത്യന്‍ ജനതക്ക് ഇത് അറിയാനുള്ള അധികാരമുണ്ടെന്നും ജെറ്റ്ലി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: